കാസർകോട് ∙ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജെയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപത്തുണ്ടായ സ്ഫോടത്തിൽ വളർത്തു നായ ചത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തു നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പന്നിയെ കൊല്ലാൻ വച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് പൊലീസ് പറഞ്ഞു. പോളിങ് ദിവസമായതിനാൽ സ്ഫോടനം രാഷ്ട്രീയ പ്രേരിതമാണോ എന്നതിൽ ആശങ്ക പ്രചരിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കാദ്രാബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ 7 മണിയോടെ ഉഗ്രസ്ഫോടന ശബ്ദം കേട്ടത്. ശബ്ദം കേട്ട സ്ഥലത്ത് ആളുകൾ ഓടിക്കൂടിയപ്പോഴാണ് പ്രകാശന്റെ വളർത്തു നായ ചത്തു കിടക്കുന്നത് കണ്ടത്. പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ്. പന്നിയെ കൊല്ലാൻ വച്ച സ്ഫോടകവസ്തു നായ കടിച്ചെടുത്തു കൊണ്ടുവന്നതാണെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.














