Listen live radio
കേരളം വീണ്ടും ലോക്കാകുമോ ? ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ 10ന് ഓണ്‍ലൈനിലാണ് യോഗം. ആദ്യമായാണ് സംസ്ഥാനത്ത് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേരുന്നത്. തിരുവനന്തപുരം ജില്ലയില്‍ രോഗവ്യാപനം ഗുരുതരമായി തുടരുന്നതിനാലാണ് ഓണ്‍ലൈനിലാക്കിയത്. അതേസമയം കേരളത്തില്‍ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കണോ എന്നുള്ള ചര്‍ച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാകും. സര്‍ക്കാര്‍ യോഗങ്ങളെല്ലാം പരമാവധി ഓണ്‍ലൈനാക്കാന്‍ നിര്‍ദേശിച്ചിരുന്നു. സെക്രട്ടറിയറ്റിനുള്ളിലെ ധനവകുപ്പിന്റെ ഉദ്യോഗസ്ഥതല യോഗംപോലും ഓണ്‍ലൈനിലേക്ക് മാറ്റി.
മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥ യോഗങ്ങളും ഓണ്‍ലൈനിലാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗവും ഓണ്‍ലൈനിലേക്ക് മാറ്റിയത്. ജില്ലകളില്‍ തങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതും പരിഗണിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണത്തില്‍ വരുത്തേണ്ട മാറ്റങ്ങളും പരിഗണിച്ചേക്കും.
കേരള പ്രൊവിഷണല്‍ റവന്യൂസ് കലക്ഷന്‍ ആക്ടിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ പരിഗണിക്കും. ധന ബില്ലിലെ നിര്‍ദേശങ്ങള്‍ക്ക് രണ്ടുമാസംകൂടി പ്രാബല്യം ഉറപ്പുവരുത്താനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ധനബില്‍ കാലാവധി 29ന് തീരും. കോവിഡുമൂലം നിയമസഭാ സമ്മേളനം ചേരാനാകാത്ത സാഹചര്യമാണ്. ഇതിനാലാണ് ധനബില്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി 180 ദിവസമായി ഉയര്‍ത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്.