മാനന്തവാടി: കാട്ടാന ആക്രമണത്തിൽ ആലൂർ ഉന്നതിയിലെ ചാന്ദ്നി കൊല്ലപ്പെട്ട ദാരുണ സംഭവവും,മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കടുവ സാന്നിധ്യവും സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയും, ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താതെയും സർക്കാർ കൈകെട്ടി നിൽക്കുകയാണ്. ഇതിന്റെ ഫലമായാണ് നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടേണ്ടി വരുന്നത്.കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ അടിയന്തരമായി ജനസുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, കാട്ടാന ആക്രമണ സാധ്യതയുള്ള മേഖലകളിൽ സ്ഥിരം പട്രോളിംഗ്, വേലി, മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും ജോലി/പുനരധിവാസ സഹായവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മനുഷ്യജീവനേക്കാൾ വില കുറവാണ് വന്യജീവികളുടെ ജീവനെന്നും അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സജീർ എം.ടി, ട്രഷറർ ഷുഹൈബ്, കമ്മിറ്റിയംഗങ്ങളായ എം.ടി കുഞ്ഞബ്ദുല്ല, ആലി പി, സാദിഖ് വി, സുമയ്യ പി കെ, ഖദീജ ടി, വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.














