പാലക്കാട് ∙ മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ മൊഴി നൽകിയത് ഏഴു വിദ്യാർഥികൾ. കൂടുതൽ വിദ്യാർഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് സിഡബ്ല്യുസി പരിശോധിക്കുന്നത്. സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനാണ് നിലവിലെ തീരുമാനം. സിഡബ്ല്യുസി കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തും.
സ്കൂളിൽ നടത്തിയ ആദ്യഘട്ട കൗൺസിലിങ്ങിലാണ് ഏഴു വിദ്യാർഥികൾ അധ്യാപകനെതിരെ മൊഴി നൽകിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർഥികളുടെ മൊഴിയെടുക്കും. മൊഴി നൽകിയവരിൽ 6 പേരുടേത് ഗുരുതര സ്വാഭാവമുള്ളതാണെന്നാണ് വിവരം. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്. അഞ്ചു കുട്ടികൾ മലമ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും.
യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. നവംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കായികമത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അധ്യാപകൻ വിരുന്നൊരുക്കിയിരുന്നു. ഇതിൽ എത്താതിരുന്ന കുട്ടിയെ തന്റെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സഹപാഠിയോടു പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.














