വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്. 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവ്.2023 ഫെബ്രുവരി 11 നാണ് കൽപ്പറ്റ അഡലൈഡ് പാറവയൽ പട്ടികവർഗ ഉന്നതിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2024ൽ വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് ബിന്ദുകുമാരിയുടെ ഉത്തരവ്. വിശ്വനാഥന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വിനോദിന്റെ ഹർജി. വാദി ഭാഗത്തിന് വേണ്ടി അഡ്വ. തുഷാർ നിർമൽ സാരഥി, അഡ്വ.വി. സരിജ എന്നിവർ ഹാജരായി. പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു വിശ്വനാഥൻ. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിചാരണ ചെയ്‌തതിന് പിന്നാലെയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മെഡിക്കൽ കോളജ് പൊലിസ് അന്വേഷിച്ച കേസ് കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ആൾക്കൂട്ട വിചാരണ നടന്നില്ലെന്നായിരു ന്നു ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ. കൃഷി ചെയ്തും കൂലിപ്പണിയെടുത്തും കുടുംബം പോറ്റിയിരുന്ന വിശ്വനാഥൻ ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ പിതാവാകാൻ പോകുന്നതിലെ സന്തോഷത്തിലായിരുന്നു.എന്നിരിക്കേ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാൽ ആണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ വിശ്വസനീയമല്ലെന്ന ആക്ഷേപം പട്ടികവർഗ സംഘടനകൾ ഉന്നയിച്ചിരുന്നു.













