പനാജി∙ പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ. ഓസ്ട്രേലിയയെ മാതൃകയാക്കി നിരോധനം നടത്താനാണു ശ്രമം. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്നു പഠിക്കാനായി ഓസ്ട്രേലിയയുടെ നിയമങ്ങൾ പരിശോധിക്കുകയാണെന്ന് ഗോവയുടെ ഐറ്റി മന്ത്രി റോഹൻ ഖൗണ്ടേ പറഞ്ഞു. സാധ്യമെങ്കിൽ ഗോവയിലും സമാനമായ രീതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വിശദീകരിച്ചു.
സമാനമായ രീതിയിൽ ആന്ധ്രാപ്രദേശും കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ രാജ്യവ്യാപകമായി നയം മാറ്റത്തിന്റെ സൂചനകള്‍ ഇതുവരെയില്ല. കഴിഞ്ഞവർഷമാണ് 16 വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുന്നത് ഓസ്ട്രേലിയയിൽ നിരോധിച്ചത്. നിയമം നടപ്പിൽ വന്ന ആദ്യമാസത്തിൽ 4.7 മില്യൻ കൗമാരക്കാരുടെ അക്കൗണ്ടുകൾ ഓസ്ട്രേലിയ ഡീആക്ടിവേറ്റ് ചെയ്തെന്നാണു കണക്കുകൾ. മലേഷ്യയും ഫ്രാൻസും ഇന്തൊനീഷ്യയും സമാനമായ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണു വിവരം.














