ബെംഗളൂരു ∙ ബെംഗളൂരുവിൽ 28 കാരനായ ബിസിനസുകാരന്റെ വീട്ടിൽ വൻ മോഷണം. വീട്ടിലെ ലോക്കറുകൾ തകർത്തു കിലോക്കണക്കിനു സ്വർണവും വെള്ളിയും പണവും മോഷ്ടാക്കൾ കവർന്നു. ജനുവരി 25നാണ് കുടുംബം വീട്ടിലില്ലാത്ത സമയത്തു മോഷണം നടന്നത്. കുടുംബത്തിൽ വീട്ടുജോലിക്കായി ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. ഇതിൽ 20 ദിവസം മുൻപ് പുതുതായി ജോലിക്കെത്തിയ നേപ്പാളി ദമ്പതികളായ ദിനേശ് (32), ഭാര്യ കമല (25) എന്നിവരാണ് മോഷണം നടത്തിയത്. നഗരത്തിലെ ഒരു ഏജൻസിയാണ് ഇവരെ ജോലിക്കെത്തിച്ചത്.
പൊലീസ് നൽകുന്ന വിവരപ്രകാരം ജനുവരി 25 ന് രാവിലെ ഒൻപതോടെ കുടുംബം ബന്ധുവീട്ടിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനായി പോയി. ഉച്ചയ്ക്ക് 12.38 ഓടെ വീട്ടിലെ പാചകക്കാരിയായ അംബിക വീട്ടുടമസ്ഥനെ വിളിച്ച് ദിനേശ്, കമല എന്നിവർ ലോക്കറുകൾ പൊളിക്കുന്നതായി പറഞ്ഞു. തുടർന്ന് കുടുംബം ബന്ധുവീട്ടിൽനിന്നും തിരികെ എത്തി. പക്ഷേ അപ്പോഴേക്കും വീട്ടിലെ ലോക്കറുകൾ തുറന്നു ആഭരണങ്ങളും പണവും നഷ്ടമായ നിലയിൽ കാണപ്പെട്ടു. തുടർന്ന് കുടുംബം പൊലീസിൽ വിവരം അറിയിച്ചു.
മാറത്തഹള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ 11.5 കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും 5 കിലോ വെള്ളിയും മോഷണം പോയതായി കണ്ടെത്തി. ഒപ്പം പണമായി 11.5 ലക്ഷം രൂപയും വീട്ടിൽനിന്നും കാണാതായി. പ്രതികൾ നേപ്പാളിലേക്ക് കടന്നതായും സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.














