ന്യൂഡൽഹി∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പീഡന കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. ദീപ ജോസഫിന്റെ ഹർജിയിൽ അതിജീവിത തടസ്സ ഹർജി നല്‍കി. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത തടസ്സഹർജി നൽകിയത്. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫിനെതിരെ അഡ്വ കെ.ആർ.സുഭാഷ് ചന്ദ്രനാണ് തടസ്സ ഹർജി ഫയൽ ചെയ്തത്.
അതേസമയം, ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ.മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയിരുന്നു. മൂന്നാമത്തെ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍വിട്ട് രാഹുല്‍ വീട്ടില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നുള്ള പരാതി പരിഗണിക്കുന്നത്.














