കൊല്ലം∙ ‘ജീവൻ തിരിച്ചു കിട്ടിയതു മഹാഭാഗ്യം, ഉരുണ്ടു മാറിയിരുന്നില്ലെങ്കിൽ ആന ചവിട്ടുമായിരുന്നു’ – കെട്ടുകാഴ്ചയ്ക്കിടെ ആന തൊഴിച്ചു നിലത്തിട്ട വാളത്തുംഗൽ തുണ്ടിൽ വീട്ടിൽ പി.മനോജ് (46) നടുക്കത്തോടെ പറയുന്നു. വാളത്തുംഗലിലുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കു തിടമ്പേറ്റിയ ആനയാണ് യുവാവിനെ കാലുമടക്കി തൊഴിച്ചത്. കെട്ടുകാഴ്ചയ്ക്കിടെ ഗതാഗതം നിയന്ത്രിച്ചു നിൽക്കുമ്പോഴാണു മനോജിനെ ആന തൊഴിച്ചത്. നിലത്തു വീണെങ്കിലും ഉരുണ്ടു മാറിയതിനാൽ ആനയുടെ കാൽചുവട്ടിൽപ്പെടാതെ യുവാവ് രക്ഷപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6നു വാളത്തുംഗൽ അജയൻമുക്കിനു സമീപം വാളത്തുംഗൽ– കൂട്ടിക്കട റോഡിലാണു സംഭവം. ആനയുടെ വലതു വശത്തു നിന്നു വാഹനങ്ങൾ നിയന്ത്രിച്ചു വിടുകയായിരുന്നു മനോജ്. പെട്ടെന്ന് ആന പിറകിലെ കാലുകൊണ്ട് മനോജിനെ തൊഴിക്കുകയായിരുന്നു. വീഴ്ചയിൽ വയറിനും കൈകാലുകൾക്കും ചതവേറ്റു. പരിഭ്രാന്തനായാണ് ആന തൊഴിച്ചതെന്നാണു പാപ്പാൻമാർ പറഞ്ഞത്. പ്രധാന പാപ്പാനു പുറമേ ഒരു സഹായിയാണ് ആനയ്ക്കൊപ്പം ഉണ്ടായിരുന്നത്. ഏതാനും ദിവസം മുൻപു മറ്റൊരു ക്ഷേത്രത്തിൽ നടത്തിയ എഴുന്നള്ളത്തിൽ വച്ച് ഈ ആനയുടെ ശരീരത്തിൽ വാഹനം തട്ടിയിരുന്നതായും അപ്പോഴും ആന കാൽമടക്കി തൊഴിച്ചതായും പറയുന്നു.
‘ആനയെ അറിഞ്ഞ് ആന കയറണം എന്നൊരു ചൊല്ലുണ്ട്. ഇത് ആനപാപ്പാന്മാർക്കും നാട്ടുകാർക്കും ബാധകമാണ്. നാട്ടാന പരിപാലന ചട്ടപ്രകാരം ആനയുടെ 3 മീറ്റർ ചുറ്റളവിൽ പാപ്പൻമാരും ആന പരിപാലകരും ഒഴിച്ച് ആരും വരരുത്. പരിഭ്രാന്തരായാൽ ചില ആനകൾ കാൽമടക്കി തൊഴിക്കും അല്ലെങ്കിൽ വാൽ കൊണ്ട് അടിക്കും അതുമല്ലെങ്കിൽ ഒാടും. ഇത്തരത്തിൽ അപരിചിതരായവർ അടുത്തെത്തിയാൽ ആനകൾ സ്വാഭാവികമായും പ്രതികരിക്കും. പിൻകാൽ കൊണ്ട് തൊഴിക്കുന്ന ആനകൾക്കു പിന്നിൽ ആന പരിപാലകരുടെ സാന്നിധ്യം വേണം’പ്രദീപ് ചങ്ങനാശ്ശേരി, ആന പാപ്പാൻ”എന്താണ് സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല.
ഭാരമുള്ള എന്തോ വന്ന് എന്റെ മുകളിലേക്കു വീഴുന്നതായാണു തോന്നിയത്. ഈ സമയം ആൾക്കാർ ബഹളം വയ്ക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ഉരുണ്ടു മാറി. കെട്ടുകാഴ്ച ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഞാൻ ആനയ്ക്കു സമീപത്തും മറ്റ് കെട്ടുകാഴ്ചകൾക്കും ഒപ്പമുണ്ടായിരുന്നു. കെട്ടുകാഴ്ചയുടെ അവസാനമാണു തിടമ്പേറ്റിയ ആന നടന്നത്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.”പി.മനോജ്














