National

ചൂതുകളിച്ച് കാശ് കളഞ്ഞ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ, മാതാപിതാക്കളുടെ സഹായത്തോടെ ആത്മഹത്യയാക്കി

ബറേലി (ഉത്തർപ്രദേശ്): ചൂതുകളിച്ച് പണം നഷ്ടപ്പെടുത്തിയതിൽ പ്രകോപിതയായി ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീർത്ത ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ജനുവരി 26-ാം തീയതി ബറേലിയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജിതേന്ദ്ര യാദവിന്റെ മരണം ആത്മഹത്യയല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് സംശയം ഭാര്യയിലേക്ക് നീണ്ടത്.

രണ്ടു മാസം മുമ്പായിരുന്നു ജിതേന്ദ്ര യാദവിന്റെ വിവാഹം. ഓൺലൈൻ ചൂതാട്ടത്തിൽ 20,000 രൂപ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ, ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊലപാതകം മറയ്ക്കാനായി മറ്റുള്ളരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി അച്ഛനെയും അമ്മയേയും വിവരം അറിയിച്ച് ഇവരുടെ സഹായത്തോടെ വാടക വീട്ടിൽ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിൽ ജിതേന്ദ്ര യാദവിന്റെ ഭാര്യ ജ്യോതി, ജ്യോതിയുടെ അച്ഛൻ കാളിചരൺ, അമ്മ ചമേലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്ഥലം പരിശോധിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസിന് ഇത് കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നു. ആദ്യം ആത്മഹത്യയായി രജിസ്റ്റർ ചെയ്ത കേസിൽ, ജിതേന്ദ്രയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ജിതേന്ദ്ര യാദവിന്റെ കഴുത്തിൽ മുറിവുകൾ കണ്ടെത്തുകയും കൂടുതൽ പരിശോധനയിൽ ഇത് മരിക്കുന്നതിന് മുമ്പ് കഴുത്തിൽ കൈകൊണ്ട് സമ്മർദം ചെലുത്തിയപ്പോൾ ഉണ്ടായതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കിടന്ന സ്ഥലം, സ്റ്റൂൾ വെച്ചിരുന്ന ഇടം, മരിച്ചയാളുടെ ശാരീരിക അവസ്ഥ എന്നിവ ആത്മഹത്യയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിലും വ്യക്തമായതോടെ പോലീസ് സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കുകയായിരുന്നു.

ജിതേന്ദ്ര യാദവും ജ്യോതിയും ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബർ 25-നാണ് വിവാഹിതരാകുന്നത്. ഇരുവരും വാടക വീട്ടിൽ ഒന്നിച്ചായിരുന്നു താമസം. കണ്ടക്ടറായിരുന്ന ജ്യോതി വിവാഹത്തിനു തൊട്ടുപിന്നാലെ പൂർവ്വിക സ്വത്ത് വിൽക്കണമെന്നാവശ്യപ്പെട്ട് ജിതേന്ദ്രയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന് സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ ജ്യോതിയും കുടുംബവും ജിതേന്ദ്രയ്ക്കും കുടുംബത്തിനുമെതിരേ സ്ത്രീധന പീഡന കേസുകൾ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഇതാണ് പിന്നീട് ജിതേന്ദ്രയുടെ മരണത്തിൽ ബന്ധുക്കൾക്ക് സംശയമുണ്ടാകാൻ കാരണമായത്.

ചോദ്യം ചെയ്യലിൽ നടന്ന സംഭവങ്ങൾ ജ്യോതി വിവരിച്ചു. സംഭവ ദിവസം ജിതേന്ദ്രയുടെ ചൂതുകളിയിലെ നഷ്ടവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്കിനിടെ താൻ ജിതേന്ദ്രയെ കഴുത്തിൽ അമർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജ്യോതി പോലീസിനോട് സമ്മതിച്ചു. ജിതേന്ദ്ര മരിച്ചെന്ന് മനസിലായതോടെ ജ്യോതി തന്റെ മാതാപിതാക്കളെ ബന്ധപ്പെടുകയും മുറിക്കുള്ളിലെ വെന്റിലേറ്ററിൽ നിന്ന് മഫ്ളർ ഉപയോഗിച്ച് മൃതദേഹം തൂക്കി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.പിന്നാലെ ജ്യോതിയേയും അച്ഛൻ കാളിചരണിനെയും അമ്മ ചമേലിയെയും കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂവരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.