മൂന്ന് മാസം മുമ്പ് നായ കടിച്ചിട്ടും പേവിഷബാധ കുത്തിവെപ്പ് എടുക്കാതെ ഇരുന്ന തൊഴിലാളിയെ വിചിത്ര ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ 27 വയസുകാരനായ ദേവ ദുംഗ്രി എന്ന യുവാവിനെയാണ് ഗുരുതരാവസ്ഥയിൽ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. നാല് കാലിൽ നടക്കുക, നായയെപ്പോലെ ശബ്ദമുണ്ടാക്കുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വാർത്തകളിൽ ഇടം നേടിയത്.
പാലൻപൂരിലെ നർസാൽ എന്ന ഗ്രാമത്തിൽ ജോലി ചെയ്തിരുന്ന യുവാവിനെ ഏകദേശം മൂന്ന് മാസം മുമ്പാണ് നായ കടിച്ചത്. എന്നാൽ, കടിയേറ്റ സമയത്ത് ഇയാൾ പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചിരുന്നില്ല. പേയുടെ ലക്ഷണങ്ങൾ കാണിച്ച ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അതീവ അക്രമാസക്തനായ ദേവ ദുംഗ്രിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. എന്നാൽ, ഇവിടെയും അതിക്രമങ്ങൾ തുടർന്ന യുവാവ് ജനലിലെ കമ്പികൾ നായയെ പോലെ കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഒടുവിൽ രോഗിയെ നിയന്ത്രിക്കാനായി ആശുപത്രി അധികൃതർക്ക് പൊലീസിനെയും വനംവകുപ്പിനെയും സ്ഥലത്തെത്തിക്കേണ്ടി വന്നു. തുടർന്ന്, വല കൊണ്ട് കുരുക്കി സെഡേഷൻ ഡാർട്ടുകൾ കൊണ്ട് മയക്കിയാണ് രോഗിയെ കീഴ്പ്പെടുത്തിയത്.ചികിത്സ തുടരുകയാണെങ്കിലും ജീവൻ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും ബാധിച്ച് കേന്ദ്ര നാഡീവ്യൂഹത്തെ തകരാറിലാക്കുന്ന മാരകമായ വൈറസാണ് റാബീസ്.














