ഗാസിയാബാദ്∙ ഓൺലൈൻ ഗെയിമിങ്ങിന് അടിമകളായ മൂന്നു സഹോദരിമാർ താമസിക്കുന്ന അപ്പാർട്മെന്റിന്റെ ഒൻപതാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇവരുടെ നടപടികളെ മാതാപിതാക്കൾ എതിർത്തിരുന്നു. പഖി (12), പ്രാചി (14), വിഷിക (16) എന്നിവരാണ് മരിച്ചത്. ഗാസിയാബാദിലെ ഭാരത് സിറ്റിയിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
സഹോദരിമാർ മൂവരും എപ്പോഴും ഒരുമിച്ചായിരുന്നു. കുളിക്കുന്നതും കഴിക്കുന്നതും സ്കൂളിൽ പോകുന്നതും ഉറങ്ങുന്നതും ഉൾപ്പെടെ ദൈനംദിനകാര്യങ്ങളെല്ലാം ഒരുമിച്ചാണ് ഇവർ ചെയ്തിരുന്നതെന്നാണ് വിവരം. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് ഇവർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായത്. ‘കൊറിയൻ ലവ് ഗെയിം’ എന്ന ടാസ്ക്–ബേസ്ഡ് ഗെയിമും ഇവർ കളിച്ചിരുന്നു. പലപ്പോഴും ഇവർ സ്കൂളിൽ പോയിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.














