മാനന്തവാടി: എരുമത്തെരുവിൽ യുവാവ് കാറിനുള്ളിൽ തീ കൊളുത്തി മരിക്കാനിടയായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹതകൾ നീക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവാവിന്റെ ഭാര്യയ്ക്കും മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റത് അങ്ങേയറ്റം ദാരുണമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.യുവാവിന്റേതായി പുറത്തുവന്ന വീഡിയോ സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന വസ്തുതകൾ പുറത്തുകൊണ്ടുവരികയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്ത്രീയ്ക്കും കുട്ടികൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തണം. അവർക്ക് അർഹമായ നീതിയും സർക്കാർ തലത്തിലുള്ള സാമ്പത്തിക സഹായവും അടിയന്തരമായി ലഭ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും പൊതുസമൂഹവും അതീവ ജാഗ്രത പുലർത്തണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം ടി, ട്രഷറർ ഷുഹൈബ് ടി കെ, നൗഫൽ പി കെ, കുഞ്ഞബ്‌ദുല്ല എം ടി, ആലി പി, തുടങ്ങിയവർ സംസാരിച്ചു.














