കൽപറ്റ ∙ കമ്പളക്കാട് കോട്ടത്തറ വൈപ്പടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ. വൈപ്പടിയിൽ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടിൽ ഫാത്തിമയാണ് (85) കൊല്ലപ്പെട്ടത്. മേയ് 24 ന് വൈകിട്ട് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പണം നൽകാത്തതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. പതിനാറു വയസ്സുകാരനായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി. കൊലപാതകത്തിന് 22 ദിവസത്തിനു ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്.
വയോധികയെ ക്രൂരമായി മർദിച്ച് വീടിന്റെ കിടപ്പുമുറിയിൽവച്ച് കഴുത്തിൽ വള്ളിചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണം, സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നയാളാണ് കുട്ടി. നിരന്തരം ശല്യക്കാരനായതിനെ തുടർന്ന് കുട്ടിയെക്കുറിച്ച് മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്.
2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി രണ്ടുതവണ കുട്ടിക്കെതിരേ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കഴുത്തിലെ എല്ലുകൾക്കും ഇടതു വാരിയെല്ലുകൾക്കും പൊട്ടലുണ്ടായിരുന്നു. ശരീരത്തിലെ പല ഭാഗങ്ങൾക്കും പരുക്കുകളും ഉണ്ടായിരുന്നു. ഫൊട്ടോഗ്രഫറായ കുത്തിനി ഉസ്മാന്റെ മാതാവാണ് ഫാത്തിമ.
പ്രതിയെക്കുറിച്ച് സൂചനകൾ ലഭിക്കാതിരുന്ന കേസിൽ ജില്ലാ പൊലീസ് മേധാവി അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം കൽപറ്റ ഡിവൈഎസ്പി. അഷ്റഫ് തേങ്ങലക്കണ്ടിയിലിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ അനിൽകുമാർ, പി.വി. സജീവ്, ടി.പി രാജേഷ്, സബ് ഇൻസ്‌പെക്ടർമാരായ എൻ.വി. ഹരീഷ്കുമാർ, എൻ. വിപിൻ, ഇ.കെ. രമ്യ, എഎസ്ഐ ബിജു വർഗീസ്, എസ്‌സിപിഒമാരായ ഷാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, മുഹമ്മദ് ഷമീർ, സിപിഒമാരായ എം.എ. ശിഹാബ്, പി.നിഷാദ്, ഇ.എസ്. ശ്രീജേഷ്, പി.ബി. അജിത്, ടി.ആർ. രജീഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡ്, പൊലീസിലെ മറ്റു വിഭാഗങ്ങളെല്ലാം ചേർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് കുട്ടിയിലേക്ക് എത്തിയത്.













