അമ്പലവയൽ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടൽമാട് കമ്പാളകൊല്ലി, കൊച്ചുപുരക്കൽ വീട്ടിൽ വെട്ടാളൻ എന്ന അബിൻ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാപ്പ പ്രകാരം ഒരു വർഷം തടവിൽ കഴിയണം. ചൊവ്വാഴ്ച രാത്രി മീനങ്ങാടി 54 ൽ വെച്ചാണ് അമ്പലവയൽ പോലീസ് ഇയാളെ പിടികൂടിയത്. അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വളശ്ശേരിയിൽ വീട് കയറി ആക്രമണം നടത്തി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലുംസ് മേപ്പാടി സ്റ്റേഷൻ പരിധിയിൽ യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലും, ബത്തേരി സ്റ്റേഷൻ പരിധിയിൽ റിസോർട്ടിൽ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.
അമ്പലവയൽ എസ് എച്ച് ഓ രാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശശി, പ്രഭാകരൻ, സിവിൽ പോലീസ് ഓഫീസർമാരായ നിധിൻ, അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.














