വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone of houses being built by Congress to be laid today)ദുരന്തബാധിതർക്കായി ആകെ 100 വീടുകളാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓരോ കുടുംബത്തിനും എട്ട് സെന്റ് ഭൂമിയും 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുമാണ് നൽകുന്നത്. ചടങ്ങിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ടി. സിദ്ദിഖ് എം.എൽ.എ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.വയനാട്ടിലെ ചടങ്ങിന് മുന്നോടിയായി കണ്ണൂരിലെ പേരാവൂരിൽ കർഷകരുമായി രാഹുൽ ഗാന്ധി സംവദിക്കും. രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ എത്തുന്ന അദ്ദേഹം, 11 മണിക്ക് തുണ്ടിയിൽ പാരിഷ് ഹാളിൽ കർഷക സംഘടനാ നേതാക്കളുമായും കർഷകരുമായും ആശയവിനിമയം നടത്തും. പേരാവൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടലിനായി വയനാട്ടിലേക്ക് തിരിക്കുക.














