പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള തടസങ്ങളെ തുടര്‍ന്ന് രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ക്കുള്ള കടുത്ത ക്ഷാമം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിക്കുകയാണ്. പണപ്പെരുപ്പം ഉയരുമെന്നും പല മേഖലകളിലും ഉല്‍പ്പാദനം കുറയുമെന്നുമാണ് ആശങ്ക. ബ്ലൂംബെര്‍ഗ് സര്‍വേ പ്രകാരം ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ 2.75 ശതമാനത്തില്‍ നിന്ന് 3.14 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 2%-6% പരിധിക്കുള്ളിലാണെങ്കിലും, ഇന്ധന വിലയിലെ ചാഞ്ചാട്ടം വരും മാസങ്ങളില്‍ പ്രതിഫലിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാര്‍ച്ച് മാസത്തിലെ ഉപഭോക്തൃ വില സൂചികയില്‍ ഈ വിലക്കയറ്റം പ്രതിഫലിക്കും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം ഏറെക്കുറെ നിലച്ച മട്ടാണ്. ഇതോടെ പാചകവാതകത്തെ ആശ്രയിക്കുന്ന രാജ്യത്തെ 30 കോടിയോളം വരുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്.














