കൊച്ചി∙ ചെറായിയിൽ വൻ രാസ ലഹരി വേട്ട. 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ പൊലീസ് പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംങ്ഷനിൽ ഷിനാസ് (28) പുതിയ റോഡിൽ പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡിൽ മഹാജനവാടി സഫീർ (ഷിലാസ് 28), ബസാർ റോഡിൽ പുതുക്കാട്ട് പറമ്പ് സഫീർ (എപ്പീർ 32 ) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറായിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയായിരുന്നു സംഘം. സഫീർ (ഷിലാസ്) ബംഗലൂരുവിൽ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ചെറായി, പുതുവൈപ്പ് ബീച്ച്, കൊച്ചി ഭാഗങ്ങളിലേക്ക് വിൽപ്പനക്കായി തയ്യാറാക്കുമ്പോഴാണ് സംഘം പിടിയിലാകുന്നത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ്.ഐ വന്ദന കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.














