കോഴിക്കോട്∙ ഇന്റീരിയർ വർക്കിന്റെ മറവിൽ മോഷണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാൾ സ്വദേശിയായ മുനീരുൾ അലി (25) ആണ് പിടിയിലായത്.കോഴിക്കോട് കുതിരവട്ടം സ്വദേശിയായ ദീപുകുമാർ കരാറെടുത്ത് ഇന്റീരിയർ വർക്ക് ചെയ്യുകയായിരുന്ന നടക്കാവിലെ കമ്പനിയിലാണ് മോഷണം നടന്നത്. ട്രീ ബ്ലൂ കമ്പനിയുടെ ഓഫിസിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോൺ, 63,000 രൂപ എന്നിവയാണ് യുവാവ് കവർന്നത്. സംഭവത്തെ തുടര്‍ന്ന് ദീപുകുമാറിന്റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മോഷണത്തിനു പിന്നാലെ സംസ്ഥാനം വിട്ട പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തിരിക്കുകയാണെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി കർണാടകയിലെത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ലൊക്കേഷൻ കണ്ടെത്തി പിന്നാലെയെത്തിയ സബ് ഇൻസ്പെക്ടർ കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാഹുൽ.പി.ജെ, രാഹുൽ.ആർ, രഞ്ജിത്ത് എന്നിവർ ചേർന്ന് പ്രതിയെ മൈസൂർ ഉദയഗിരിയിൽ വച്ച് കസ്റ്റഡിയിലെടുത്തു.പ്രതി കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിൽ മോഷണം നടത്തിയതിന് പിടിയിലായിട്ടുണ്ടെന്നും ആശാരി പണിക്കാരനായ ഇയാൾ ഇന്റീരിയർ വർക്കിനായി എത്തുന്ന സ്ഥലങ്ങളിൽ നിന്ന് മോഷണം നടത്തി മുങ്ങുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.














