Listen live radio
ഓണ്‍ലൈന്‍ ക്ലാസുകളില്‍ നഗ്നതാ പ്രദര്‍ശനം പതിവാകുന്നു; പിന്നിൽ പ്രവർത്തിക്കുന്നത് വൻ സെക്സ് റാക്കറ്റുകളോ?
മലപ്പുറം: പഠന ആവസ്യത്തിനായി ദുരിതകാലത്ത് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് വിനയാകുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും ഓണ്‍ലൈന്‍ ക്ലാസിന് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സിലും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്നതായി പരാതികളുയരുന്നു. വാട്സ്‌ആപ് ഗ്രൂപ്പിലും സൂം ക്ലാസിലും ചേരാന്‍ അയക്കുന്ന ലിങ്ക് വഴി കയറിക്കൂടുന്ന സാമൂഹിക വിരുദ്ധരാണ് ചെറിയ കുട്ടികളുടെ മുന്നില്‍പ്പോലും നഗ്നത പ്രദര്‍ശനം നടത്തുകയും വിഡിയോയും ചിത്രങ്ങളും അയക്കുകയും ചെയ്യുന്നത്. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധികൃതര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇംഗ്ലീഷ് മീഡിയം സ്കൂള്‍ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 17 മുതല്‍ 21 വരെ നടന്ന സൂം ക്ലാസിനിടെയാണ് ഒരാള്‍ ജോയിന്‍ ചെയ്ത് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. 21ന് ഇയാള്‍ സ്വയം നഗ്നത പ്രദര്‍ശനവും നടത്തി. ഇത് കുട്ടികളെ മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിച്ചെന്നും പ്രശ്നത്തിന് പരിഹാരം കാണാതെ ക്ലാസുകള്‍ തുടര്‍ന്നുകൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഹെഡ്മിസ്ട്രസ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ചൈല്‍ഡ് ലൈനിലും നല്‍കിയ പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകളെ മാത്രം ആശ്രയിച്ച് പഠനം നടത്തുന്ന ഇക്കാലത്ത് വിഷയം ഗൗരവമായി കാണണമെന്നും ഐ.ടി ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വേങ്ങര പൊലീസ് സ്റ്റേഷന് പരിധിയിലെ ഊരകത്ത് ഓണ്‍ലൈന്‍ സാഹിത്യോത്സവിന് വേണ്ടിയുണ്ടാക്കിയ വാട്സ്‌ആപ് ഗ്രൂപ്പിലേക്ക് ലിങ്ക് വഴി കയറിക്കൂടിയയാളാണ് അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ചത്. ഈ നമ്ബറില്‍ ഭാരവാഹികള്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. വാട്സ്‌ആപ് വഴി ബന്ധപ്പെട്ടയാള്‍ക്കും ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതായും പറയുന്നു. വാട്സ്‌ആപ് ഗ്രൂപ്പുകളും സൂം ക്ലാസുകളും ദുരുപയോഗം ചെയ്യുന്നത് ജില്ലയില്‍ വര്‍ധിച്ചുവരുമ്ബോഴും പൊലീസില്‍ പരാതി നല്‍കാന്‍ അധികമാരും മുന്നോട്ടുവരാത്തത് ഇത്തരക്കാര്‍ക്ക് വളമായിട്ടുണ്ട്.
സൈബര്‍ സെല്‍ അന്വേഷിക്കുന്നു -ജില്ല പൊലീസ് മേധാവി
മലപ്പുറം: കുട്ടികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ക്ലാസില്‍ നഗ്നത പ്രദര്‍ശനം നടത്തുകയും ദൃശ്യങ്ങളും ചിത്രങ്ങളും അയക്കുകയും ചെയ്ത സംഭവം ഗൗരവമായാണ് കാണുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി (ഇന്‍ചാര്‍ജ്) സുജിത് ദാസ് അറിയിച്ചു. പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണം. വാട്സ്‌ആപ് ഗ്രൂപ്പിലും സൂം ക്ലാസിലും ഏതൊരാള്‍ക്കും കയറാവുന്ന സാഹചര്യമുണ്ടാവരുതെന്നും പാസ്വേഡ് ഉപയോഗിച്ച് നിയന്ത്രിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.