ബെംഗളൂരു: ലിവ് ഇൻ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. നിയമാനുസൃതമല്ലാത്ത ലിവ് ഇൻ ബന്ധത്തിന്റെപേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. ബഹുഭാര്യത്വക്കേസിൽ പ്രതിയായ 73-കാരനാണ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇയാളുടെ ഭാര്യയുടെ ഹർജിയെത്തുടർന്ന് മൈസൂരുവിലുള്ള സിവിൽ കോടതിയാണ് ബഹുഭാര്യത്വത്തിന് കേസെടുക്കാൻ ഉത്തരവിട്ടത്. എന്നാൽ, ഹൈക്കോടതി കേസ് റദ്ദാക്കി.ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും തന്റെ രണ്ടുമക്കളും ഈ ബന്ധത്തെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരന്റെ ഭാര്യ സിവിൽകോടതിയെ സമീപിച്ചത്. ഭർത്താവിനെയും രണ്ട് മക്കളെയും ലിവ് ഇൻ പങ്കാളിയെയും പ്രതികളാക്കിയായിരുന്നു കേസെടുത്തത്. വെറും ലിവ് ഇൻ ബന്ധത്തിന്റെപേരിൽ മക്കളെ പ്രതിചേർക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബന്ധത്തെ അനുകൂലിച്ചുവെന്നപേരിൽ ഇവർക്കെതിരേ നടപടിയെടുക്കാനും സാധിക്കില്ല. പ്രതികൾ എപ്പോഴാണ് വിവാഹംചെയ്തത് എന്നതടക്കമുള്ള തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.













