പനി വന്നാൽ ഡോക്ടറെ കാണാനും മരുന്നിനുമെല്ലാമായി സാധാരണയായി നമ്മുടെ നാട്ടിൽ എത്ര രൂപ ചെലവാകും? സർക്കാർ ആശുപത്രിയിലാണെങ്കിൽ തുച്ഛമായ ഒ.പി. ടിക്കറ്റ് നിരക്ക് മാത്രവും അല്ല സ്വകാര്യ ക്ലിനിക്കുകളാണെങ്കിൽ ഡോക്ടറുടെ ഫീസും മരുന്നിന്റെ വിലയുമെല്ലാമായി ചെറിയൊരു തുകയുമാണ് നൽകേണ്ടിവരിക. എന്നാൽ പനിയുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ചെന്നൈയിൽ നിന്നുള്ള യുവാവിന് പതിനായിരം രൂപയോളമാണ് ചെലവായത്. പ്രശാന്ത് രംഗസ്വാമി എന്ന യുവാവാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. ടെസ്റ്റുകളും മരുന്നുകളുമെല്ലാം ഉൾപ്പെടെ ആകെ 9,900 രൂപ തനിക്ക് ചെലവായെന്ന് പ്രശാന്ത് പറഞ്ഞു. എക്‌സ് പോസ്റ്റിലാണ് അദ്ദേഹം അപ്പോളോ ആശുപത്രിയെ ടാഗ് ചെയ്തുകൊണ്ട് ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ചെറിയൊരു പനി വന്നു. ഡോക്ടറെ കാണിക്കാനായി അപ്പോളോ ക്ലിനിക്കിൽ പോയി. ആകെ ബിൽ തുക 9,000 രൂപ. രക്തപരിശോധന, സ്വാബ് ടെസ്റ്റ്, അങ്ങനെ അങ്ങനെ അങ്ങനെ… ഇതിനെല്ലാം പുറമെ 900 രൂപയുടെ ഗുളികകളും. ഇത് വളരെ കൂടുതലാണ്.’ -ഇതാണ് പ്രശാന്ത് രംഗസ്വാമി എക്‌സിൽ കുറിച്ചത്. പ്രശാന്തിന്റെ പോസ്റ്റ് താമസിയാതെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റിട്ടത്. അക്കൂട്ടത്തിൽ ഒരു ഡോക്ടറുടെ കമന്റാണ് ശ്രദ്ധേയമായത്.അക്കൂട്ടത്തിൽ ഒരു ഡോക്ടറുടെ കമന്റാണ് ശ്രദ്ധേയമായത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് പോസ്റ്റിനോട് പ്രതികരിച്ചത്. പനി വന്നാൽ താൻ ചെയ്യുന്നതെന്താണെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ‘ചെറിയ പനി വന്നാൽ ഞാൻ ഡോക്ടറെ കാണാൻ പോകില്ല. ടെസ്റ്റുകളോ മറ്റ് പരിശോധനകളോ നടത്തുകയുമില്ല. ആന്റിബയോട്ടിക് മരുന്നുകളോ പാരാസെറ്റമോൾ പോലുമോ കഴിക്കുകയുമില്ല. ഈ രീതി അവലംബിക്കുന്നതിലൂടെ കഴിഞ്ഞ 30 വർഷത്തിനിടെ ഞാൻ ലക്ഷക്കണക്കിന് രൂപ ലാഭിച്ചിട്ടുണ്ടാകും.’ – ഇതായിരുന്നു ഡോ. സുധീർ കുമാറിന്റെ വേറേയും നിരവധി പേർ പ്രശാന്തിന്റെ പോസ്റ്റിൽ കമന്റുകളിട്ടു. ‘ചെറിയ പനിക്ക് വിശ്രമിക്കുകയും പാരാസെറ്റമോൾ കഴിക്കുകയും വീട്ടിലെ ഭക്ഷണം കഴിക്കുകയും ചെയ്യുക.രണ്ട് ദിവസം കഴിഞ്ഞ് മാറ്റമില്ലെങ്കിൽ അടുത്തുള്ള ജനറൽ ഫിസിഷ്യനെ കാണുക. പരമാവധി 1200 രൂപ. ചെറിയ പനിയെ നിങ്ങൾ വലിയ സംഭവമാക്കി. അപ്പോളോ നിങ്ങളെ വിളിച്ചതല്ല. നിങ്ങളാണ് അങ്ങോട്ടേക്ക് പോയത്. അതിനാൽ ഇതിന്റെ ഉത്തരവാദിത്തവും നിങ്ങൾക്കാണ്. നിങ്ങളുടെ തെറ്റായ തീരുമാനത്തിന്റെ വിലയാണ് 9,000 രൂപ.’ -ഇതാണ് ഒരാൾ കുറിച്ചത്.













