ന്യൂഡൽഹി∙ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓർഡറിനും 2.40 രൂപയുടെ വർധനവ് വരുത്തി. ഇതോടെ ഒരു ഓർഡറിന്റെ തുക 14.90 രൂപയായി ഉയർന്നു.നേരത്തെ, ജിഎസ്ടി ഇല്ലാതെ 12.50 രൂപയായിരുന്ന ഫീസാണ് ഇപ്പോൾ 14.90 രൂപയായി പുതുക്കിയത്. ഇന്ത്യയിൽ എല്ലായിടത്തും ഈ വർധന നടപ്പിലാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിനു മുൻപ് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സൊമാറ്റോ നിരക്ക് വർധിപ്പിച്ചത്.
സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവിൽ ജിഎസ്ടി ഉൾപ്പെടെ ഒരു ഓർഡറിന് 14.99 രൂപയാണ് ഫീസായി ഈടാക്കുന്നത്. മൂന്നാമത്തെ വലിയ പ്ലാറ്റ്‌ഫോമായ മാജിക്പിൻ തൽക്കാലം നിരക്ക് വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചു. നിലവിൽ ഒരു ഓർഡറിന് 14.20 രൂപയാണ് അവർ ഈടാക്കുന്നത്.പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ധനച്ചെലവ് കൂട്ടാൻ സാധ്യതയുണ്ട്. ഇത് വിതരണ ചെലവുകളെയും ബാധിച്ചേക്കാം. പുതിയ വർധന രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഓൺലൈൻ ഭക്ഷണം വാങ്ങൽ കൂടുതൽ ചെലവേറിയതാക്കും.













