കോയമ്പത്തൂർ∙ ചാണകം മെഴുകാനായി ഉപയോഗിക്കുന്നതും സർക്കാർ നിരോധിച്ചതുമായ ചാണക പൗഡർ വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 250 കിലോ നിരോധിച്ച ചാണക പൗഡർ പിടിച്ചെടുത്തു. കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹാൾ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കടകളിലാണ് ചാണക പൗഡറായി ഉപയോഗിക്കുന്ന മീഥൈൻ ഡൈ, ട്രൈഫിനൈൽ മീഥൈൻ എന്നിവയുടെ ശേഖരം പിടിച്ചെടുത്തത്.ഒരേസമയം സംഘം ചേർന്ന് നടത്തിയ തിരച്ചിലിലാണ് കടകളിൽ ഇത് വിൽപനയ്ക്ക് വച്ചിരുന്ന ഇടയർ വീഥിയിൽ തിരുനീലകണ്ഠൻ (59), റാംനഗർ സ്വദേശി വസന്തി (60), രാമനാഥപുരം സ്വദേശി സെൽവം (69), വീര കേരളം സ്വദേശി ഗുണനാഥൻ (52), ലിംഗപ്പ ചെട്ടി വീഥിയിൽ ശിവകുമാർ (50), വേലാണ്ടി പാളയം സ്വദേശി മനോഹരൻ (60) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 250 കിലോയോളം കെമിക്കൽ പൗഡർ പിടിച്ചെടുക്കുകയും ചെയ്തു.
ഇത്തരം ചെറു വ്യാപാരികൾക്ക് രാസവസ്തുക്കൾ വിതരണം ചെയ്ത ശുക്രവാർ പേട്ട ശാന്തി ഡൈസ്, സേലം ബാക്ക് മൂൺ ആൻഡ് കമ്പനി, ചെന്നൈ തുളസി കളർ ട്രേഡേഴ്സ്, ഈറോഡ് ശ്രീ മംഗളേശ്വരി ഏജൻസി, അഹമ്മദാബാദ് കോത്താരി കെമിക്കൽസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിന് ഹാജരാകാനായി സമൻസ് അയയ്ക്കുകയും ചെയ്തു. ഒരു സ്റ്റേഷൻ പരിധിയിൽ മാത്രം ലഭിച്ച രാസവസ്തുക്കൾ ആണിത്.പാരമ്പര്യമായി വിശേഷ അവസരങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും ചാണകം മെഴുകുന്നതിന് പകരമായും ഉറുമ്പ് ഉൾപ്പെടെ വരാതിരിക്കാനും തമിഴ്നാട്ടിൽ പ്രത്യേകിച്ച് കൊങ്കു മേഖലകളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. ചാണകം തേക്കുമ്പോൾ മഞ്ഞ കളർ ലഭിക്കാനായി മീഥൈൻ ഡൈ, പച്ച കളർ ലഭിക്കാനായി ട്രൈ ഫീനൈൽ മീഥൈൻ എന്നീ രാസവസ്തുക്കൾ ചാണക പൗഡർ എന്ന പേരിൽ കടകളിൽ ലഭിക്കുന്നുണ്ട്. ഇത്തരം രാസവസ്തുക്കൾ കാരണം ഒട്ടേറെ പേർ ചികിത്സയിലായതോടെയാണ് സർക്കാർ നിരോധിച്ചത്.














