ആപ്പിളിനെയും സാംസങ്ങിനെയും നേരിടാൻ ലക്ഷ്യമിട്ടാണ് 2014-ൽ ആമസോൺ തങ്ങളുടെ ആദ്യ സ്മാർട്ഫോൺ അവതരിപ്പിച്ചത്. എന്നാൽ വിപണിയിൽ കനത്ത തിരിച്ചടിയേറ്റ ഫയർഫോണുകൾ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പിൻവലിക്കേണ്ടിവന്നു. വർഷങ്ങൾക്കിപ്പുറം ഇപ്പോൾ വീണ്ടും ആമസോൺ പുതിയ ഫോൺ രംഗത്തിറക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫോർമർ എന്ന പേരിലാണ് ഈ പദ്ധതി കമ്പനിക്കുള്ളിൽ അറിയപ്പെടുന്നത്. കമ്പനിയുടെ ഡിവൈസസ് ആൻഡ് സർവീസസ് യൂണിറ്റിലാണ് ഇതിന്റെ ജോലികൾ നടക്കുന്നത്.
അലക്സ എന്ന ആമസോൺ ഹോം വോയ്സ് അസിസ്റ്റന്റുമായി ബന്ധിപ്പിക്കാവുന്നതും ദിവസം മുഴുവൻ ആമസോൺ ഉപഭോക്താക്കൾക്ക് ഒരു സഹായിയായി പ്രവർത്തിക്കാൻ കഴിയുന്നതുമായ ഒരു മൊബൈൽ പേഴ്സണലൈസേഷൻ ഉപകരണമായാണ് ഈ ഫോണിനെ കാണുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.ശബ്ദനിയന്ത്രിതമായ ഒരു കംപ്യൂട്ടിങ് അസിസ്റ്റന്റ് എന്ന ആമസോൺ മേധാവി ജെഫ് ബെസോസിന്റെ ദീർഘകാല സ്വപ്നം വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഉദ്യമമെന്നും റിപ്പോർട്ടുകൾ വിലിയിരുത്തുന്നു. നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് പുതിയ ഫോണിൽ വലിയ പ്രാധാന്യം ലഭിച്ചേക്കാം. അലക്സ ഫോണിലെ പ്രധാന ഫീച്ചർ ആയിരിക്കുമെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കാനിടയില്ല. പഴയ ഫയർഫോണിൽ ഫയർ ഒഎസ് ആയിരുന്നു ഉണ്ടായിരുന്നത്.അടുത്തിടെയൊന്നും ഒരു സ്മാർട്ഫോണിനായി ആമസോൺ ശ്രമിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നിട്ടില്ല. ഫോണിന് എന്തു വിലയുണ്ടായിരിക്കുമെന്നോ ആമസോൺ ഇതിലൂടെ എത്ര വരുമാനം ലക്ഷ്യമിടുന്നുണ്ടെന്നോ എത്രതുക പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ടെന്നോ ഉള്ള വിവരങ്ങൾ വ്യക്തമല്ല. നിലവിൽ ട്രാൻസ്ഫോർമർ പദ്ധതി ഏതു ഘട്ടത്തിൽ എത്തിനിൽക്കുന്നുവെന്നും വാർത്ത പുറത്തുവിട്ട റോയിട്ടേഴ്സ് ഉൾപ്പെടെ വ്യക്തമാക്കുന്നില്ല.
ഫയർഫോൺക്യാമറ ഉപയോഗിച്ച് ഉത്പന്നങ്ങൾ തിരിച്ചറിയുകയും അവയെ ആമസോൺ വെബ്സൈറ്റിൽ കണ്ടെത്തുകയും ചെയ്യുന്ന ക്യാമറ അധിഷ്ഠിത ഷോപ്പിങ് ടൂൾ പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ആമസോൺ 2014-ൽ ഫയർഫോൺ അവതരിപ്പിച്ചത്. ഫയർ ഒഎസ് ആയിരുന്നു അന്ന് ഫോണിൽ ഉണ്ടായിരുന്നത്. അക്കാലത്ത് ആൻഡ്രോയിഡ്, ഐഒഎസ് ആപ്പ്സ്റ്റോറുകളിലുണ്ടായിരുന്നത്ര ജനപ്രിയ ആപ്ലിക്കേഷനുകൾ ഫയർ ഒഎസിൽ ലഭ്യമായിരുന്നില്ല.ഇതിൽ ത്രിമാന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുവേണ്ടിയുള്ള മൾട്ടി ക്യാമറ സ്ക്രീൻ സിസ്റ്റം അമിതമായി ബാറ്ററി ഉപയോഗിക്കുകയും അത് ഫോൺ പെട്ടെന്ന് ചൂടാകാൻ കാരണമാവുകയും ചെയ്തു. ആമസോൺ ഒരു വർഷത്തെ പ്രൈം അംഗത്വം സൗജന്യമായി നൽകിയിട്ടും ഫയർഫോണിന്റെ വിൽപന മോശമായി. വില പകുതിയിലേറെ കുറയ്ക്കേണ്ടിവന്നു. എന്നിട്ടും നേട്ടമില്ലാതായതോടെ 14 മാസങ്ങൾക്കുശേഷം ഫോൺ വിപണിയിൽനിന്ന് പിൻവലിക്കേണ്ടിവന്നു. വിറ്റഴിക്കപ്പെടാത്ത സ്റ്റോക്കുകളിൽ 17 കോടി ഡോളറിന്റെ നഷ്ടം അന്ന് കമ്പനിക്കുണ്ടായി.














