ബെംഗളൂരു ∙ യുഗാണ്ടയിലെ സ്വർണക്കടത്ത് ഏജന്റ് തന്നെയും പങ്കാളിയേയും 2 കോടി രൂപ വഞ്ചിച്ചതായി അറസ്റ്റിലായ കന്നഡ നടി രന്യ റാവു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴിയിലാണ് നടിയുടെ വെളിപ്പെടുത്തൽ. ആഫ്രിക്കയിൽ നിന്ന് നേരിട്ട് സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ദുബായ് വഴി ഇന്ത്യയിലേക്കു സ്വർണം കടത്തുന്നതിനു മുൻപാണ് ഈ സംഭവം നടന്നതെന്ന് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.രന്യയും പങ്കാളി തരുൺ കൊണ്ടൂരു രാജുവും ചേർന്ന് ദുബായിൽ ‘വിറ ഡയമണ്ട്സ് ട്രേഡിങ്’ എന്ന കമ്പനി തുടങ്ങിയിരുന്നു. ആഫ്രിക്കൻ ഖനികളിൽ നിന്ന് നേരിട്ട് സ്വർണം വാങ്ങാൻ യുഗാണ്ടയിലെ ഏജന്റായ ബെൻ വഴിയാണ് ശ്രമിച്ചത്. ഇതിനായി 2 കോടിയിലധികം രൂപ നൽകിയെങ്കിലും സ്വർണം ലഭിച്ചില്ല. പിന്നീട് കെനിയയിലും സമാനമായ രീതിയിൽ ഇവർക്ക് പണം നഷ്ടപ്പെട്ടു.
ആഫ്രിക്കയിൽ പണം നഷ്ടപ്പെട്ടതോടെ ഇവർ ദുബായ് വിപണിയിൽ നിന്ന് സ്വർണം വാങ്ങി ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങി. 2024 മാർച്ചിനും 2025 മാർച്ചിനും ഇടയിൽ 102 കോടി രൂപയുടെ (127 കിലോ) സ്വർണം ഇവർ കടത്തിയതായാണ് ഇ.ഡി കണ്ടെത്തൽ. അമേരിക്കൻ പാസ്‌പോർട്ടുള്ള നടിയുടെ പങ്കാളി, സ്വർണം സ്വിറ്റ്സർലൻഡിലേക്കോ തായ്‌ലൻഡിലേക്കോ കയറ്റുമതി ചെയ്യുകയാണെന്ന് ദുബായ് കസ്റ്റംസിനെ വിശ്വസിപ്പിക്കും. എന്നാൽ വിമാനത്താവളത്തിനുള്ളിൽ വച്ച് ഈ സ്വർണം രന്യയ്ക്ക് കൈമാറുകയും അവർ അത് ഇന്ത്യയിലേക്ക് കടത്തുകയുമായിരുന്നു പതിവ്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കെ. രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ റാവു. കേസിൽ രന്യയുടെ 34.12 കോടി രൂപയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.2025 മാർച്ച് 3ന് ദുബായിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോഴാണ് രന്യ റാവുവിനെ സ്വർണക്കടത്തിന്റെ പേരിൽ പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 12.56 കോടി രൂപ വിലമതിക്കുന്ന 14.213 കിലോ സ്വർണമാണ് കണ്ടെടുത്തത്.














