കോതമംഗലം∙ ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് പട്ടാപ്പകൽ വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ടിട്ട് ഇന്നു 2 വർഷം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. 2024 മാർച്ച് 25നാണു സാറാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പകൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചപ്പോൾ ഒട്ടേറെപ്പേരെ ചോദ്യം ചെയ്തു. സംശയനിഴലിലായ ചിലരെ ദിവസങ്ങളോളം കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യുകയും ആയിരക്കണക്കിനു ഫോൺ നമ്പർ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. മാസങ്ങൾ നീണ്ട അന്വേഷണത്തിനു ശേഷമാണു ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. എന്നാൽ, ഇതുവരെയും പുരോഗതിയൊന്നുമില്ലാതെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്. നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതി പിടിയിലാകാത്തതു നാട്ടിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തുടക്കം മുതൽ സാറാമ്മയുടെ ബന്ധുക്കളും അന്വേഷണത്തിൽ തൃപ്തരായിരുന്നില്ല. സിബിഐ അന്വേഷണം വേണമെന്നാണു ബന്ധുക്കളുടെ ആവശ്യം.













