തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ആളാണ് നടൻ വിജയ്. ഇപ്പോഴിതാ തമിഴ് നടനായ രവി മോഹന്റെ (ജയം രവി) മുൻഭാര്യയായ ആരതി രവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്.
ഭാര്യയുടെ അന്തസ്സും അവരോടുള്ള സഹാനുഭൂതിയും ഭർത്താവിന്റെ പദവിക്ക് അനുസരിച്ചാണോ നിശ്ചയിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ആരതി രവി ഉന്നയിച്ചത്. നടനും രാഷ്ട്രീയ നേതാവുമായ വിജയ്, ഭാര്യ സംഗീത, നടി തൃഷ എന്നിവരെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾക്കിടയിലാണ് ആരതിയുടെ ഈ പോസ്റ്റ്.വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ സംഗീതയുമായുള്ള വിവാഹമോചന വാർത്തകളും തൃഷയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വലിയ ചർച്ചയായിരുന്നു. പരസ്ത്രീബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സംഗീതയ്ക്ക് ലഭിക്കുന്ന പൊതുജന പിന്തുണയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ആരതി തന്റെ നിലപാട് വ്യക്തമാക്കിയത്.ഒരു വിവാഹം പരസ്യമായി തകരുന്നത് കാണുമ്പോഴുണ്ടാകുന്ന വൈകാരിക ആഘാതത്തെക്കുറിച്ചും ഭാര്യയുടെ അന്തസ്സിനെക്കുറിച്ചും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ശരിയാണെന്ന് അവർ സമ്മതിക്കുന്നുണ്ടെങ്കിലും സമാനമായ സാഹചര്യം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ സമൂഹം ഇത്തരത്തിലല്ല പ്രതികരിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം രവി മോഹൻ (ജയം രവി) ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ഉണ്ടായ വിവാദങ്ങളെയാണ് ആരതി ഇവിടെ പരാമർശിക്കുന്നത്. അന്ന് തനിക്ക് ലഭിച്ച പിന്തുണ വളരെ കുറവായിരുന്നുവെന്നും തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുകയാണ് ഉണ്ടായതെന്നും ആരതി പറയുന്നു. രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു നല്ല മുഹൂർത്തത്തിൽ മാത്രമേ ഒരു സ്ത്രീയുടെ വികാരങ്ങൾ കേൾക്കപ്പെടുകയുള്ളോ എന്നും അവർ ചോദിക്കുന്നു.വിജയ്, സംഗീത, തൃഷ എന്നിവരുടെ പേരോ അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയോ നേരിട്ട് പരാമർശിക്കാതെയാണ് ആരതിയുടെ പോസ്റ്റ്. എന്നാൽ സംഗീതയ്ക്ക് ലഭിക്കുന്ന പിന്തുണ തനിക്ക് ലഭിക്കാത്തതിലുള്ള വിഷമമാണ് ആരതി പങ്കുവെച്ചതെന്ന് സാമൂഹിക മാധ്യമങ്ങൾ വിലയിരുത്തുന്നു.തനിക്ക് ലഭിക്കുന്ന പിന്തുണ നൽകിയവരോട് നന്ദി പറഞ്ഞ ആരതി, ഒരു ഭാര്യയും ഇത്തരത്തിലുള്ള അപമാനം നിശ്ശബ്ദമായി സഹിക്കാൻ അർഹയല്ലെന്നും വ്യക്തമാക്കി. സഹാനുഭൂതി എന്നത് ശക്തരായവർക്ക് വേണ്ടി മാത്രം കരുതി വെക്കേണ്ട ഒന്നല്ലെന്നും ഒരു സ്ത്രീയുടെ അന്തസ്സ് ഭർത്താവിന്റെ പദവിക്ക് അനുസരിച്ചാകരുത് എന്നും പറഞ്ഞാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.














