വാഷിങ്ടൻ∙ ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. ‘‘ ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കും’’–ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.അതിനിടെ, ഹോർമുസ് കടലിടുക്കു തുറപ്പിക്കാതെതന്നെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നുവെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹോർമുസിൽ പിന്നീട് ആക്രമണമാവാമെന്നു പ്രസിഡന്റ് വിശ്വസ്തരോടു പറഞ്ഞതായാണ് റിപ്പോർട്ട്. യുദ്ധം ആറാഴ്ചയ്ക്കകം തീർക്കണമെന്നായിരുന്നു ട്രംപ് പദ്ധതി. ഇപ്പോൾ അഞ്ചാം ആഴ്ചയിലെത്തി.
ഇറാന്റെ മിസൈൽ ശേഖരം തകർക്കുക, നാവികസേനയെ ദുർബലമാക്കുക എന്നീ ലക്ഷ്യങ്ങൾ നേടിയസ്ഥിതിക്ക് ഇനിയും ആക്രമണം തുടരേണ്ടെന്നാണു ട്രംപ് കരുതുന്നത്. ചർച്ചയ്ക്ക് ഇറാൻ വഴങ്ങാത്തതിനാൽ അറബ് രാജ്യങ്ങളായ സൗദി, കുവൈത്ത്, യുഎഇ എന്നിവയെക്കൂടി യുദ്ധത്തിന് ഇറക്കാനും ട്രംപ് താൽപര്യപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വരുന്ന ഏതാനും ദിവസങ്ങൾ യുദ്ധത്തിൽ നിർണായകമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സേത്ത് പറഞ്ഞു. ചർച്ചയല്ലാതെ ഇറാനു മുന്നിൽ മറ്റു വഴികളില്ലെന്നും ഇറാൻ സൈനികർ കൂട്ടത്തോടെ യുദ്ധം പേടിച്ചു പലായനം ചെയ്യുകയാണെന്നും ഹേഗ്സേത്ത് അവകാശപ്പെട്ടു. ചർച്ചയ്ക്കായി പാക്കിസ്ഥാൻ നടത്തിയ മധ്യസ്ഥനീക്കം പരാജയപ്പെട്ടെങ്കിലും ഇന്നലെ ബെയ്ജിങ് സന്ദർശനത്തിനെത്തിയ പാക്ക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ, ചൈനീസ് നേതാക്കളുമായി ഇറാൻവിഷയം ചർച്ച ചെയ്യുമെന്നാണു വിവരം. ഇറാന്റെ അടുത്ത സഖ്യകക്ഷിയാണു ചൈന.














