മുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി.
ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് തോക്ക് ലഭിച്ചതെന്ന് ജയൻ മൊഴി നൽകിയതായി സീനിയർ പൊലീസ് ഇൻസ്പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു. ജയൻ താമസിച്ചിരുന്ന വീട്ടിലെ യുവതിയാണ് അതിക്രമത്തിന് ഇരയായത്. 9 വയസ്സുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടമായ ജയനെ വളർത്തിയത് യുവതിയുടെ കുടുംബമാണ്. ഈ കുടുംബത്തോട് വളരെ അടുപ്പം പുലർത്തിയിരുന്ന ജയൻ, യുവതി സഹായം അഭ്യർഥിച്ചതിനെ തുടർന്ന് സ്ഥലത്തെത്തുകയായിരുന്നു. വെടിവയ്പ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു.
സ്കൂളിലെ താൽക്കാലിക ജീവനക്കാരിയാണ് യുവതി. സ്കൂൾ വളപ്പിൽനിന്ന് വാഴപ്പഴം പറിക്കുന്നത് യുവതി ചോദ്യം ചെയ്തതാണ് യുവാക്കളുമായുള്ള തർക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പലതവണ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. താനെ മുംബ്രയിലെ ബിസ്‌മില്ലാ ചാളിൽ തടഞ്ഞു നിർത്തി ശല്യം ചെയ്തപ്പോൾ യുവതി ജയനെ വിളിച്ചുവരുത്തുകയായിരുന്നു. തോക്കുമായി സ്ഥലത്തെത്തിയ ജയൻ വെടിയുതിർത്തു. സംഭവസ്ഥലത്ത് നിന്ന് 4 കിലോമീറ്റർ അകലെ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയനെ റിമാൻഡ് ചെയ്തു. യുവതിക്കെതിരെയും കേസെടുത്തു.
കൊല്ലത്താണ് കുടുംബവീടെന്നും ഏറെക്കാലം കൊല്‍ക്കത്തയിൽ താമസിച്ചിരുന്നതായും ജയൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുൻ സൈനികനാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ മനസ്സിലായത്. പരിശീലനം ലഭിച്ചവർക്കു മാത്രമേ ഇത്ര കൃത്യതയോടെ വെടിവയ്ക്കാൻ കഴിയൂ എന്നാണ് പൊലീസിന്റെ നിഗമനം. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്. താൻ സഹോദരിയായി കാണുന്ന യുവതിയെ ആക്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്നാണ് ജയൻ പൊലീസിനു നൽകിയ മൊഴി.














