അമരാവതി ∙ ആന്ധ്രപ്രദേശിൽ കാമുകനെ വിവാഹം കഴിച്ചതിനു യുവതിയെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആത്മഹത്യയാക്കാൻ ശ്രമം. കഴിഞ്ഞ മാസം മാച്ചെർല നഗരത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ചൗഡേശ്വരി എന്ന യുവതി തന്റെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മാർച്ച് 4ന് കാമുകനെ വിവാഹം കഴിച്ചു. ഇതിനെത്തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് ദമ്പതികൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.
മാർച്ച് 15ന് മാച്ചെർല ടൗൺ സർക്കിൾ ഇൻസ്പെക്ടർ ഇവരെ കണ്ടെത്തുകയും, ചൗഡേശ്വരിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിനു ശേഷം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് വീട്ടുകാർ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉറക്കത്തിനിടെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചാണ് ചൗഡേശ്വരിയെ കൊലപ്പെടുത്തിയതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിച്ചതിലുള്ള ദേഷ്യം കാരണം അച്ഛൻ ചന്ദ്രശ്രീനുവും മറ്റൊരു ബന്ധുവും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇവരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയുടെ മാതാപിതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങി കൊലപാതക വിവരം ഒളിപ്പിക്കാനും അവരെ സംരക്ഷിക്കാനും സർക്കിൾ ഇൻസ്പെക്ടർ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുടുംബം നടത്തിയ വലിയ തുകയുടെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഗൂഢാലോചന, കൈക്കൂലി വാങ്ങൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും.














