വനാതിർത്തികളിൽ ബഫർ സോൺ നടപ്പാക്കാനുള്ള ഇടതു മുന്നണി നീക്കം കർഷക ദ്രോഹ നടപടിയാണെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ബഫർ സോൺ നീക്കങ്ങളെ നേരത്തെ ചെറുത്ത് തോൽപ്പിച്ച കർഷകരോടുള്ള പുതിയ വെല്ലുവിളിയാണ് എൽ.ഡി.എഫ് പ്രകടനപത്രികയിലെ ബഫർ സോൺ നിർദ്ദേശം. ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ 50-ാമത്തെ ഇനത്തിലും മറ്റുമാണ് കർഷക വിരുദ്ധ നീക്കങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടു വരി തിരുത്തൽ കാെണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല ഈ കർഷക ദ്രോഹ നിലപാട്. വന്യജീവി ശല്യം ഉൾപ്പെടെ കാർഷിക- മലയോര മേഖലയിലെ ദുരിത ജീവിതം കണ്ടില്ലെന്ന് നടിച്ച സർക്കാറാണ് പിണറായിയുടെത്. 10 വർഷത്തെ ഭരണത്തിൽ നാട് മുഴുവൻ വന്യജീവികളുടെ വിഹാര കേന്ദ്രമായി മാറി. കർഷകർക്ക് ലഭിക്കേണ്ട പലിശ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും നഷ്ടപരിഹാര തുക, ഇൻഷ്വറൻസ് തുടങ്ങിയവ വൈകിപ്പിക്കുകയും അവശേഷിപിക്കുകയും, കർഷക പെൻഷൻ തടസ്സപ്പെടുത്തുകയും, ബേങ്കുകളുടെ ജപ്തി – ലേല നടപടികളിൽ മൗനം പാലിക്കുകയും ചെയ്ത സർക്കാർ കർഷകരോട് കഴിഞ്ഞ പത്ത് വർഷവും നീതി പുലർത്താൻ തയ്യാറായിട്ടില്ല. ബഫർ സോൺ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉൾപ്പെടെ കർഷക വിരുദ്ധ നിലപാട് ആവർത്തിക്കുന്ന ഇടത് മുന്നണിക്കെതിരെ കർഷക സമൂഹത്തിൽ രൂപം കൊണ്ട രോഷവും അതൃപ്തിയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.














