ചടയമംഗലം (കൊല്ലം)∙ കുരിയോട് പ്രവർത്തിക്കുന്ന ഭക്ഷണശാലയിലെ ജീവനക്കാരൻ ഉടമയെ കുത്തിക്കൊന്നു. ഹോട്ടൽ സ്പൈസി ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈനാണ് (48) ജീവനക്കാരന്റെ കുത്തേറ്റ് മരിച്ചത്. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഹോട്ടൽ ജീവനക്കാരൻ മംഗലാപുരം ബെൽത്തങ്കടിയിൽ, പേരിമെന്താടി ഹൗസിൻ ഇർഷാദ് (32) തിരുവനന്തപുരം മണ്ണന്തലയിൽ പൊലീസ് പിടിയിലായി.
തിങ്കൾ വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പാഴ്സലുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരന്റെ ബന്ധുവായ ഇർഷാദിനെ താൽക്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ചത്. മുൻപ് ഈ ഹോട്ടലിൽ ഇയാൾ ജോലി ചെയ്തിരുന്നെങ്കിലും സ്വഭാവ ദോഷത്തെ തുടർന്ന് പിരിച്ചുവിട്ടിരുന്നതായി പറയപ്പെടുന്നു. വീണ്ടും ജോലിക്ക് എത്തിയശേഷവും ഇയാൾ കൃത്യമായി ഹാജരായിരുന്നില്ല. ഇത് അന്വേഷിക്കാന്‍ സക്കീർ മുറിയിൽ എത്തിയപ്പോൾ ഹൗസിൻ ഇർഷാദ് പ്രകോപിതനായി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
ചടയമംഗലം എസ്എച്ച്ഒ കണ്ണൻ, എസ്ഐമാരായ ഡെന്നിസൺ അഗസ്‌റ്റ്യൻ, അഞ്ജിത ശ്രീകുമാർ, അലക്സാണ്ടർ, ഗിരി, സിപിഒമാരായ അജിത്ത്, സജി, ജോബി, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഭാര്യ ഷംല. മക്കൾ ഫായിസ്, സൈഹ. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.














