Wayanad

ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ : വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ

കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം.മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ താമസിപ്പിക്കാനാകാത്തത് ഏറെ വിവാദമായിരുന്നു. മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയത്. ഒരു മാസം കഴിഞ്ഞിട്ടും വീടുകൾ താമസയോഗ്യമാകാത്തത് ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു .ഈ വാർത്തക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിലും വിഷുവിന് മുമ്പ് ആദ്യഘട്ടത്തിലുള്ള 178 കുടുംബങ്ങൾക്ക് താമസിക്കാനാകുമെന്ന് പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാധ്യമങ്ങൾക്ക് ദുരുദ്ദേശ്യമാണന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും ജോലികൾ ഇഴഞ്ഞു നീങ്ങുന്നതും കാരണം അനുബന്ധ സൗകര്യങ്ങൾ ആയില്ല. സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, കോമൺ വൈദ്യുതി, സെപ്റ്റിക് ടാങ്കുകൾ, റോഡുകൾ തുടങ്ങിയവയാണ് ഇനിയും പൂർത്തിയാകാനുള്ളത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളാണ് ആദ്യഘട്ടത്തില്‍ മാർച്ച് ഒന്നിന് കൈമാറിയത് . സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട 107 വീട്, സോണ്‍ മൂന്നിലെ 28 വീട്, സോണ്‍ നാലിലെ 43 വീടുകളാണ് കൈമാറിയത്.ഈ വീടുകളിൽ 178 കുടുംബങ്ങളും വിഷുവിന് മുമ്പ് താമസമാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറുന്നതിനൊപ്പം പട്ടയം, ഉടമസ്ഥാവകാശ രേഖ, വൈദ്യൂതി-കുടിവെള്ള കണക്ഷന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകള്‍ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലുംരേഖ മാത്രമാണ് മാർച്ച് ഒന്നിന് മുഖ്യമന്ത്രി കൈമാറിയത്. ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ 35 ക്ലസ്റ്ററുകളായാണ് നിര്‍മ്മാണം പിരോഗമിക്കുന്നത്. ഓരോ ക്ലസ്റ്ററിലും ഏട്ട് മുതല്‍ 20 വരെ വീടുകളാണുള്ളത്. സോണ്‍ ഒന്നിലെ 140 വീടുകളിലെ 107 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 വീടുകളും പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവര്‍ത്തി ഏപ്രില്‍ 30 നകം പൂര്‍ത്തികരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇത് തിരഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നുവെന്നാണ് ആരോപണം. ഇപ്പോഴത്തെ നില അനുസരിച്ച് എപ്പോൾ മുതൽ ഗുണഭോക്താക്കൾക്ക് താമസിക്കാനാകും എന്ന് പറയാനാകില്ല. ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ അവിടെ തിരഞെടുപ്പ് നടക്കുന്നതിനാൽ മടങ്ങിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.