പന്തീരാങ്കാവ് ∙ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും തേടി കിലോമീറ്ററുകൾ താണ്ടി അമ്മപ്പട്ടി. ഒടുവിൽ, ഒരു കുഞ്ഞിനെ കണ്ടെത്തി, തിരിച്ചെത്തിക്കാനുള്ള പെടാപ്പാട്. 3.5 കിലോമീറ്ററളോം കുട്ടിയെയും കടിച്ചെടുത്തു നടന്ന അമ്മപ്പട്ടിയുടെ സ്നേഹത്തിനു സാക്ഷികളായത് ഒട്ടേറെപ്പേർ. ‘മൂരിയാട് പുഴക്കരയുടെ തീരത്തുള്ള മരമില്ലിനു സമീപത്താണു നായയെയും 2 കുഞ്ഞുങ്ങളെയും കുറച്ചു ദിവസം മുൻപു കണ്ടത്. 2 ദിവസമായി കുഞ്ഞുങ്ങളെ കണ്ടില്ല. കുട്ടികളെ തേടി, അമ്മപ്പട്ടി നെട്ടോടമോടുന്നതു ശ്രദ്ധയിൽ പെട്ടിരുന്നു’ – മരം അനുബന്ധ വ്യവസായം നടത്തുന്ന വി.ടി.അബ്ദുൽനാസർ പറഞ്ഞു.
2 നായ്ക്കുട്ടികളെ ഒരു ചാക്കു സഹിതം ഒളവണ്ണ ഒടുമ്പ്ര വായനശാലയ്ക്കു സമീപം കഴിഞ്ഞദിവസം കണ്ടതായി മേലേത്തൊടി കെ.സി.ബാലൻ പറഞ്ഞു. ‘ആരോ ചാക്കിലാക്കി നാടുകടത്തിയതാകാനാണു സാധ്യത. വെള്ളിയാഴ്ച ഉച്ചയോടെയാണു വെള്ളയും ബ്രൗണും നിറമുള്ള നായ, ഒളവണ്ണ ഒടുമ്പ്ര വായനശാലയ്ക്കു സമീപം എത്തിയത്. അസ്വാഭാവികമായി ഓരിയിടുന്നുണ്ടായിരുന്നു. ആ സമയം ഒരു നായ്ക്കുട്ടി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. താമസിയാതെ അവിടെനിന്നു അമ്മപ്പട്ടി, ഒരു കുട്ടിയെയും കടിച്ചുപിടിച്ചു കടുപ്പിനി പാലം കടന്നു പൊക്കുന്ന്, മാങ്കാവ് റോഡ് വഴി പോകുന്നതു കണ്ടു. ഇടയ്ക്കിടെ റോഡരികിൽ കുട്ടിയെ ഇറക്കിവച്ചും വീണ്ടും കടിച്ചെടുത്തുമായിരുന്നു യാത്ര.ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ കുട്ടിയെ നിലത്തുവച്ചു മാറിക്കളയും. ഇതുവഴിയുള്ള യാത്രക്കാരെല്ലാം ഈ ദൃശ്യത്തിനു സാക്ഷികളാണ്. ബൈക്കിൽ ഞാൻ വിടാതെ പിന്തുടർന്നു. പുളിക്കൽതാഴം ഈർച്ചമില്ലിൽ കൂട്ടിയിട്ട തടികൾക്കു മീതെ കുഞ്ഞിനെവച്ച ശേഷമാണ് അമ്മപ്പട്ടി വിശ്രമിച്ചത്. മരത്തിന്റെ അട്ടിയിലേക്ക് ഊർന്നിറങ്ങിപ്പോയ കുട്ടിയെ അമ്മപ്പട്ടി ബുദ്ധിമുട്ടി, തിരിച്ചു കടിച്ചെടുത്തു. വീണ്ടും കടിച്ചു തൂക്കിയെടുത്തു റോഡ് മുറിച്ചു കടന്നു. മാങ്കാവ് പാതാറും ബൈപാസും ആഴ്ചവട്ടവും കാളൂർ റോഡും കടന്ന്, മൂരിയാട്ടെ പഴയ സ്ഥലത്തു കൊണ്ടുവച്ചു. 3.50 കിലോമീറ്റർ വരുമിത്. വാഹനത്തിരക്കുള്ള റോഡുകളാണിത്രയും ദൂരമുള്ളത് ’ – കെ.സി.ബാലൻ പറഞ്ഞു. മണിക്കൂറുകൾക്കു ശേഷം, കുട്ടിയെ അമ്മപ്പട്ടി ഇവിടെ നിന്നു കടിച്ചു കൊണ്ടു പോയി. കുട്ടിയെ സുരക്ഷിതമാക്കാനാകും വീണ്ടും സ്ഥലം മാറ്റിയതെന്ന് അബ്ദുൽ നാസർ പറഞ്ഞു.














