കൊച്ചി∙ സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു (35) വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വീട് ജപ്തിയാണെന്നും അച്ഛന് സുഖമില്ലെന്നും ഓപ്പറേഷൻ വേണമെന്നും പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും യുവതിയോട് കളവു പറഞ്ഞ് പലതവണകളായി അറുപതു പവന്റെ സ്വർണാഭരണങ്ങളും പന്ത്രണ്ടു ലക്ഷത്തോളം രൂപയും യുവാവ് വാങ്ങുകയായിരുന്നു.
തിരിച്ചുതരാമെന്നു പറഞ്ഞാണ് സ്വർണവും പണവും വാങ്ങിയത്. എന്നാൽ സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു. ഈ പണം ബെറ്റിങ് ആപ്പുകളിൽ നിക്ഷേപിച്ചെന്നാണ് ഷാലു പൊലീസിനോട് പറഞ്ഞത്. കാലടി എസ്എച്ച്ഒ ആർഥി, ഇൻസ്പെക്ടർ ജയപ്രദീപ്, എസ്ഐമാരായ നജീബ്,അജ്മൽ, എഎസ്ഐ ജിൻസൺ സി.പി., ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.














