തിരുവനന്തപുരം∙ മുന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ നിയമോപദേശം തേടാന്‍ മോട്ടര്‍വാഹന വകുപ്പ്. നാല്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗണേഷിന് ലൈസന്‍സ് ലഭിക്കുമ്പോള്‍ അദ്ദേഹത്തിനു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. പിന്നീട് സാരഥി പ്ലാറ്റ്‌ഫോം വരെ വലിയ സാങ്കേതിക മാറ്റങ്ങള്‍ ഉണ്ടായിട്ടും വിഷയം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇത്രയും കാലം മുന്‍പ് നടന്ന കാര്യമായതിനാലാണ് നിയമോപദേശം തേടുന്നതെന്ന് ഗതാഗത കമ്മിഷണര്‍ സി.നാഗരാജു അറിയിച്ചു.
ലൈന്‍സില്‍ ഗണേഷിന്റെ പേരിനൊപ്പം ‘എംഎല്‍എ’ എന്നെഴുതിയിരിക്കുന്നതു മാറ്റി ആധാറിലുള്ള പേരാക്കാനും വകുപ്പ് നടപടി ആരംഭിച്ചു. സാരഥി സോഫ്റ്റ്‍വെയർ നിലവില്‍ വന്ന 2019-ന് മുന്‍പാണ് ഗണേഷ്‌കുമാറിന്റെ ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ എന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ലൈസന്‍സിലെ വിവരങ്ങള്‍ പ്രകാരം ഗണേഷ് കുമാറിന്റെ ജനനത്തീയതി 1966 മേയ് 25 ആണ്. അദ്ദേഹത്തിന് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത് 1984 ഫെബ്രുവരി 13നാണ്. ഇതനുസരിച്ച് ലൈസന്‍സ് ലഭിക്കുമ്പോള്‍ അദ്ദേഹത്തിന് 17 വയസും എട്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കുറഞ്ഞത് 18 വയസ് പൂര്‍ത്തിയായാല്‍ മാത്രമേ ഗിയറുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കാന്‍ പാടുള്ളുവെന്നാണ് നിയമം. ഗണേഷിന്റെ ലൈസന്‍സിന് 2028 ജൂലൈ 10 വരെയാണ് കാലാവധി.














