കൊച്ചി ∙ വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ സഹോദരന്മാരിൽ ഇളയവനായ രാജേഷ് വാടകവീട്ടിൽ കഴിഞ്ഞിരുന്നതു തട്ടിപ്പിനു മറയൊരുക്കാനെന്നു സൂചന. അരൂരിലെ ഒറ്റമുറി വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന രാജേഷിന് ഏഴിലേറെ വീടുകളും ആഡംബരക്കാറുകളും നെട്ടൂരിൽ ലേഡീസ് സ്റ്റോറും സ്വന്തമായുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് പ്രതിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി വിശദമായി അന്വേഷണം തുടങ്ങി. സഹായം ആവശ്യമുള്ളവരെ കണ്ടെത്താനും പ്രാദേശികമായി ബന്ധങ്ങൾ ഉണ്ടാക്കാനും നാട്ടുകാർക്കു സംശയം തോന്നാതിരിക്കാനുമാണു വാടകവീട് എടുത്തു താമസിച്ചിരുന്നതെന്നാണു വിവരം.രമേഷ്, രാജേഷ് എന്നീ സഹോദരന്മാരാണു കഴിഞ്ഞ ദിവസം പൊലീസ് തേടിയെത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ട ശേഷം അരൂർ ഗവ. എച്ച്എസിനു സമീപത്തെ വാടകവീട്ടിൽനിന്നു കടന്നുകളഞ്ഞത്. രാജേഷാണ് അവയവ മാഫിയയുടെ ജില്ലയിലെ മുഖ്യ ഏജന്റ് എന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്കു കീഴിൽ ഒട്ടേറെ സബ് ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായും വിവരം ലഭിച്ചു.
ആലപ്പുഴ ജില്ലയുടെ തീരദേശ, കാർഷിക മേഖല കേന്ദ്രീകരിച്ച് ഇവർ വ്യാപകമായി നിർധനരെ പണം നൽകി വശംവദരാക്കി അവയവദാനം നടത്തിച്ചതായി പൊലീസ് സംശയിക്കുന്നു. അവയവദാനം നടത്തിയ ശേഷം പിന്നീടു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെയും ശത്രുക്കളെയും ഒതുക്കാൻ ഗുണ്ടാ സംഘങ്ങളുടെ സഹായവും രാജേഷിനു ലഭിച്ചിരുന്നതായി നാട്ടുകാർ പൊലീസിനു വിവരം നൽകി. സഹോദരന്മാരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.














