കാസർകോട് ∙ ബദിയടുക്ക മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊന്നു. കുംബഡാജെ സർവീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക കുഡ്‌ലു ബദ്രു സ്വദേശിയുമായ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. ഞായർ രാത്രി ഒൻപതരയോടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപത്താണ് കൊലപാതകം നടന്നത്. സംഭവത്തിൽ മാർപ്പിനടുക്കയിലെ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകിട്ട് കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗ്രൗണ്ടിലെ സംഘർഷത്തിനു ശേഷം രാത്രി ഒമ്പതരയോടെ സുരേഷ് ബാങ്കിനു സമീപത്ത് നിൽക്കുകയായിരുന്നു. ഇവിടെയെത്തിയ കിരൺ സുരേഷിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. അഖിലേഷും ഒപ്പമുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവർ പരുക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.














