ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ യുവജനങ്ങൾക്കിടയിൽ അതിവേഗം ജനപ്രീതി നേടുകയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്ത രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. നിയമപരമായ ആവശ്യത്തെത്തുടർന്നാണ് ഇന്ത്യയിലുള്ള ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ട് ലഭ്യമാകാത്ത രീതിയിൽ കൺട്രി-ലോക്ക് ചെയ്തതെന്ന് എക്സ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. എന്നാൽ ഈ നീക്കത്തിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നും, തങ്ങളുടെ ശക്തമായ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയന്ന് ഓൺലൈൻ ശബ്ദങ്ങളെ അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും കൂട്ടായ്മയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. പൂട്ടിയ അക്കൌണ്ടിന് പകരം പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ, രാഷ്ട്രീയരംഗത്തെ ഉത്തരവാദിത്തമില്ലായ്മ, ഭരണപരമായ പരാജയങ്ങൾ എന്നിവയെ മീമുകളിലൂടെയും (Memes) മൂർച്ചയേറിയ പരിഹാസങ്ങളിലൂടെയും ചോദ്യം ചെയ്താണ് ഈ കൂട്ടായ്മ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിശക്തമായ സ്വാധീനമുറപ്പിച്ചത്. ഇന്ത്യയിലുള്ള ഉപഭോക്താക്കൾ നിലവിൽ ഈ പേജ് സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ ഒരു നിയമപരമായ അഭ്യർത്ഥനയെ മാനിച്ചാണ് അക്കൗണ്ട് തടഞ്ഞിട്ടുള്ളത് എന്ന ഔദ്യോഗിക അറിയിപ്പാണ് കാണിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ തരംഗം; ബിജെപിയെയും മറികടന്ന് കുതിപ്പ്എക്സിലെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കോക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൂടുതൽ ജനപ്രിയമായി മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ അക്കൗണ്ട് താൽക്കാലികമായി അപ്രത്യക്ഷമാവുകയും ഹാക്ക് ചെയ്യപ്പെടുകയോ സസ്‌പെൻഡ് ചെയ്യപ്പെടുകയോ ചെയ്തതായി അഭ്യൂഹങ്ങൾ പടരുകയും ചെയ്തിരുന്നു. വൻതോതിലുള്ള ട്രാഫിക് മൂലമുണ്ടായ സാങ്കേതിക തടസ്സങ്ങളാകാം ഇതിന് കാരണമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അക്കൗണ്ട് നിയന്ത്രിച്ചതായി മെറ്റയുടെയോ ഇൻസ്റ്റാഗ്രാമിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നിലവിൽ ഈ പേജ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം കോക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് 11 ദശലക്ഷം (1.1 കോടി) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടു. വെറും നാല് ദിവസം മുൻപ് മാത്രം ആരംഭിച്ച ഈ പേജ്, രാജ്യത്തെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന്റെ ഫോളോവേഴ്‌സ് എണ്ണത്തെക്കാൾ (8.7 ദശലക്ഷം) മുന്നിലെത്തിയത് ഡിജിറ്റൽ രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. “ലോകത്തിലെ ഏറ്റവും വലിയ പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ മറികടക്കാൻ യുവാക്കളുടെ കൂട്ടായ്മയ്ക്ക് വെറും നാല് ദിവസം മാത്രമാണ് വേണ്ടിവന്നത്” എന്ന് ബിജെപിയെ പരിഹസിച്ചുകൊണ്ട് അഭിജീത് ദിപ്കെ കുറിച്ചു.
ചീഫ് ജസ്റ്റിസിന്റെ പരാമർശവും ‘കോക്രോച്ച്’ വിപ്ലവവുംബോസ്റ്റൺ സർവ്വകലാശാലയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയും മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുമായിരുന്ന മുപ്പതുകാരനായ അഭിജീത് ദിപ്കെ മെയ് 16-നാണ് ഈ ഓൺലൈൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും “സമൂഹത്തിലെ പ്രാണികളോടും പാറ്റകളോടും” ഉപമിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയതായി പറയപ്പെടുന്ന ചില കോടതി പരാമർശങ്ങൾക്കെതിരെയുള്ള ഡിജിറ്റൽ പ്രതിഷേധമായാണ് ഈ കൂട്ടായ്മ ജന്മമെടുത്തത്. ചീഫ് ജസ്റ്റിസ് പിന്നീട് തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കിയെങ്കിലും, യുവാക്കളുടെ ഉള്ളിലെ അമർഷം ഒരു ഓൺലൈൻ വിപ്ലവമായി മാറിക്കഴിഞ്ഞിരുന്നു.
വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന്റെ പേരിൽ എന്തിനാണ് ഞങ്ങളുടെ അക്കൗണ്ടുകൾ പൂട്ടിക്കുന്നത്?” എന്ന് ഓൺലൈൻ വീഡിയോ പ്രസ്താവനയിലൂടെ ദിപ്കെ ചോദിച്ചു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം തകർന്ന യുവാക്കളുടെ യഥാർത്ഥ നിരാശയുടെ പ്രതിഫലനമാണ് ഈ പ്രസ്ഥാനമെന്നും, ജനങ്ങളുടെ കഠിനമായ ചോദ്യങ്ങൾക്ക് പരസ്യമായി മറുപടി നൽകാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സെക്കുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയന്മാർ)’ എന്ന സ്ലോഗനുമായി മുന്നോട്ട് പോകുന്ന ഈ കൂട്ടായ്മയുടെ വെബ്‌സൈറ്റിലൂടെ ഇതിനോടകം തന്നെ 3.5 ലക്ഷത്തിലധികം യുവാക്കൾ ഔദ്യോഗികമായി അംഗത്വമെടുത്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കിർത്തി ആസാദ്, പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖരും ഈ ഡിജിറ്റൽ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.














