ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം നിലത്തിടിച്ചു. എയർ ഇന്ത്യയുടെ എഐ 2651 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് 181 യാത്രക്കാരുമായി വന്ന എയർ ഇന്ത്യയുടെ വിമാനമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. ഈ വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിന് തൊട്ടു മുൻപ് ഒരു ബോയിങ് 747 വിമാനം ഇവിടെ നിന്ന് പുറപ്പെട്ടിരുന്നു.ഇതിനെ തുടർന്ന് കനത്ത വായു ചുഴി രൂപപ്പെട്ടിരുന്നു. ഇതോടെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ പൈലറ്റ് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം എന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വിമാനം വിശദമായ പരിശോധനകൾക്കായി ബംഗളൂരുവിൽ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക സർവീസ് (AI2652) റദ്ദാക്കി. യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.














