തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്നു പറഞ്ഞ് ആരും വാങ്ങാതിരുന്ന 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. സത്യപ്രതിജ്ഞ സമയത്ത് ഒമ്പതാം നമ്പർ കാറാണ് ഷാജിക്ക് അനുവദിച്ചിരുന്നത്. ഷാജിക്ക് മുമ്പ് അനുവദിച്ചിരുന്ന ഒമ്പതാം നമ്പർ രമേശ് ചെന്നിത്തല സ്വീകരിക്കും.ആദ്യ പിണറായിവിജയൻ സർക്കാറിന്റെ കാലത്ത് തോമസ് ഐസക്കും രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 13-ാം നമ്പർ കാർ ആരും സ്വീകരിക്കാത്തത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് കെ.എം ഷാജി കാർ ചോദിച്ച് വാങ്ങിയത്.സമാനമായ വിശ്വാസം മൻമോഹൻ ബംഗ്ലാവ് സംബന്ധിച്ചും ഉണ്ടായിരുന്നു. മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്ന മന്ത്രിമാർ കാലാവധി പൂർത്തിയാക്കില്ല എന്നു പറഞ്ഞാണ് പലരും മൻമോഹൻ ബംഗ്ലാവ് സ്വീകരിക്കാൻ പലരും വിമുഖത കാണിക്കാറുള്ളത്. എന്നാൽ, ഇത്തവണ ഒ.ജെ ജനീഷ് ഇത്തവണ മൻമോഹൻ ബംഗ്ലാവ് ചോദിച്ച് വാങ്ങുകയായിരുന്നു.














