Kerala

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത് 50,000 മുതൽ 1 ലക്ഷം വരെ രൂപ. മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്കു യുവതികളെ കടത്തി ലൈംഗികത്തൊഴിലിനു നിർബന്ധിതരാക്കി പണം സമ്പാദിച്ച കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേസിലെ പ്രധാന പ്രതികളായ സിന്ധു, അലീന, മഞ്ജിമ എന്നിവർക്കു പുറമെ തിരുവനന്തപുരം ചാരുംമൂട് സ്വദേശി ബിലാൽ എന്ന ശ്രീകുമാറിനെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ദുബായിലേക്കു കൊണ്ടുപോകാൻ സാധിക്കുന്ന യുവതികളെ മഞ്ജിമയും അലീനയും അടക്കമുള്ളവർ കണ്ടെത്തുമ്പോൾ, ബിലാലും സിന്ധുവുമാണ് ഇവരെ അവിടെ എത്തിക്കുന്നതും സെക്സ് റാക്കറ്റിനു കൈമാറുന്നതും. ഇതിന് ഇവർക്കു കിട്ടിയിരുന്നത് 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ സ്ഥിരീകരിച്ചു. രാജ്യാന്തര സെക്സ് റാക്കറ്റിന്റെ ഭാഗമാണ് പിടിയിലായവരെല്ലാം. ബിലാൽ ഏറെക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്. സിന്ധുവിനെ സംഘത്തിലേക്കു കൊണ്ടുവന്നത് ബിലാൽ ആണെന്നാണ് വിവരം. പിന്നീട്, സിന്ധു നടത്തുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മറവിൽ‍ യുവതികളെ കടത്തുകയായിരുന്നു.

പരാതിക്കാരിയായ ആലുവ സ്വദേശിനിയുടെ വീട്ടിലെത്തി, ദുബായിലെ ജോലി അവസരങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തിയത് ബിലാലാണ്. ഇവരിൽനിന്ന് 4.70 ലക്ഷത്തോളം രൂപ വാങ്ങിയാണ് സിന്ധു ഫെബ്രുവരി ആദ്യം യുവതിെയ ദുബായിൽ എത്തിച്ചതും പിന്നീട് കൂട്ടബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയാക്കിയതും. ഇതിന്റെ ചിത്രങ്ങൾ യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വിസിറ്റിങ് വീസയുടെ കാലാവധി കഴിഞ്ഞപ്പോൾ നാട്ടിലെത്തിയ യുവതി പരാതി നൽകുകയായിരുന്നു. അലീന അടക്കമുള്ളവർ യുവതിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തു വന്നിരുന്നു. അലീനയുടെ പങ്കാളിയായ ഔറംഗസേബ് എന്ന ഗുണ്ടയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ ഗുണ്ടാപ്രവർത്തനം നടത്തുന്ന ഔറംഗസേബും സിന്ധുവുമായി പണമിടപാടുകൾ ഉണ്ടായിരുന്നെന്ന് പൊലീസ് സിന്ധുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സിന്ധുവിന് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

അതിനിടെ, നേരത്തേ പരാതി നൽകിയ രണ്ടു യുവതികൾക്കു പുറമെ ഏതാനും പേർ കൂടി പ്രത്യേകാന്വേഷണ സംഘത്തെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് കമ്മിഷണർ വ്യക്തമാക്കി. ഇവർ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, യുവതിയുടെ പരാതിയിൽ കേസെടുപ്പിക്കാതിരിക്കാൻ ആലുവയിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് ശ്രമിച്ച കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പിന്നീട് ഡിസിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് എന്നാണ് വിവരം.

ദുബായിലെത്തിക്കുന്ന യുവതികളുടെ ചിത്രങ്ങൾ കാണിച്ച് സിന്ധു വിലപേശുന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. അറസ്റ്റിലായവർ ഇത്തരത്തിൽ ഇടപാടുകാരുമായി വിലപേശുന്ന ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്. ബിലാലിന്റെ ഫോണിൽനിന്ന് ഒട്ടേറെ യുവതികളുടെ ചിത്രങ്ങളും ഇവ പല ടെലഗ്രാം ഗ്രൂപ്പുകളിലും പങ്കുവച്ചതായും പൊലീസ് കണ്ടെത്തി. മലയാളികൾ അടക്കമുള്ളവരാണ് യുവതികൾക്കായി വിലപേശുന്നത്. മോഡലിങ്, സിനിമ, സീരിയൽ, ബ്യുട്ടീഷ്യൻ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും അവിടെ എത്തിപ്പെടാൻ ശ്രമിക്കുന്നവരെയുമാണ് ബിലാൽ കുടുക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ പല പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നതും. ദുബായിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി ഷംല, അഞ്ചാം പ്രതി റഹ്മത്ത് എന്നിവരെ നാട്ടിലെത്തിക്കാനും അന്വേഷണ സംഘം ശ്രമം തുടങ്ങി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.