ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി നിര്‍മാണത്തില്‍ പേപ്പറിന് പകരം പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചന. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറന്‍സി അഥവാ പോളിമര്‍ കറന്‍സിയായി പുറത്തിറക്കുക. കൂടുതൽ കറൻസി ആവശ്യമായി വന്നതും കാരണമാണ്. അതോടൊപ്പം അച്ചടി ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യവുമുണ്ട്.കോട്ടണ്‍ അധിഷ്ഠിതമായ പേപ്പര്‍ ഉപയോഗിച്ചാണ് നിലവില്‍ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകള്‍ ശരാശരി 3-4 വര്‍ഷം കഴിയുമ്പോള്‍ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകള്‍ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തില്‍ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാല്‍, പോളിമര്‍ നോട്ടുകള്‍ക്ക് ഈ പ്രശ്‌നമില്ലെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതും നേട്ടമാണ്.
2024-25ല്‍ ഏതാണ്ട് 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടര്‍ന്ന് പൊതുവിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. പിന്‍വലിച്ച നോട്ടുകളില്‍ ഭൂരിഭാഗവും 500ന്റേത് ആയിരുന്നു. പോളിമര്‍ നോട്ടുകളുടെ വ്യാജന്‍ ഉണ്ടാക്കാന്‍ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉള്‍ക്കൊള്ളിക്കാം. ഇതും കള്ളനോട്ടടിക്കുള്ള സാധ്യത കുറയ്ക്കും.2012ല്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. നോട്ടുകളുടെ ആയുസ്സ് വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും സാങ്കേതിക വെല്ലുവിളി കാരണം പദ്ധതി ഉപേക്ഷിച്ചു. പത്ത് വര്‍ഷത്തിനുശേഷം സാങ്കേതികവിദ്യ വികസിച്ചതോടെ എടിഎമ്മുകള്‍ക്ക് ഇത്തരം നോട്ടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതും വീണ്ടും പരിഗണനയില്‍ വരാന്‍ കാരണമായി.
അറുപതോളം രാജ്യങ്ങള്‍ നിലവില്‍ പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. 1988-ല്‍ ഓസ്‌ട്രേലിയയാണ് ആദ്യമായി 10 ഡോളറിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കിയത്. സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും കാനഡയും (2011) ഈ രീതി പിന്തുടരുന്നുണ്ട്. 1998-ല്‍ റൊമാനിയയാണ് പ്ലാസ്റ്റിക് നോട്ടുകള്‍ ഉപയോഗിച്ച ആദ്യ യൂറോപ്യന്‍ രാജ്യം. അമേരിക്കന്‍ ഡോളര്‍ നോട്ടുകള്‍ ഇപ്പോഴും നിര്‍മിക്കുന്നത് കോട്ടണ്‍-ലിനന്‍ മിശ്രിതം ഉപയോഗിച്ചാണ്.














