ഹരിപ്പാട് ∙ പിതാവിന്റെ അനുജൻ ഭിക്ഷാടനത്തിന് അയച്ച 14 വയസ്സുകാരൻ മർദനം സഹിക്കാനാകാതെ പൊലീസിൽ അഭയം തേടി. അനുജനും ക്രൂരത നേരിടുകയാണെന്നു തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ കുട്ടി പൊലീസിനോടു പറഞ്ഞു. രക്ഷപ്പെട്ടു റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ കരച്ചിൽ കണ്ടു യാത്രക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്നു കുട്ടിയെ ബാലഭവനിലാക്കി.പൊലീസ് തിരഞ്ഞെങ്കിലും പിതാവിന്റെ അനുജൻ അന്തോണിയെയും ഇളയ കുട്ടിയെയും കണ്ടെത്താനായില്ല. കുട്ടി ഓടിപ്പോയെന്നു മനസ്സിലാക്കി കടന്നുകളഞ്ഞതാകാമെന്നു പൊലീസ് സംശയിക്കുന്നു. അന്തോണിയോടൊപ്പം വേറെയും ആളുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മാതാവു മരിച്ചതിനെ തുടർന്നു പിതാവ് മറ്റൊരു വിവാഹം കഴിച്ചെന്നാണു കുട്ടി പറയുന്നത്. ഈ കുട്ടിയും അനുജനും തൂത്തുക്കുടിയിലെ അനാഥ മന്ദിരത്തിൽ നിന്നാണു പഠിക്കുന്നത്. ഹരിപ്പാട്ട് കുട നന്നാക്കുന്ന ജോലിയാണ് അന്തോണിക്ക്. ഒരു മാസം മുൻപാണ് കുട്ടികളെ ഹരിപ്പാട്ട് എത്തിച്ചത്. ദിവസവും രാവിലെ ഇയാൾ ഭിക്ഷയെടുക്കാൻ പറഞ്ഞുവിടുമെന്നു കുട്ടി പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്കു സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം വാങ്ങി നൽകും. ഉച്ചയ്ക്കു ശേഷം വീണ്ടും ഭിക്ഷയെടുക്കാൻ പോകണം.ദിവസം 1,500 രൂപ കൊണ്ടുവരണമെന്നാണു കുട്ടികളോടു പറഞ്ഞിരുന്നത്. 1000 രൂപയിൽ താഴെയാണു കിട്ടുന്നതെങ്കിൽ കുട്ടികളെ ക്രൂരമായി ഉപദ്രവിക്കും. ഇതു സഹിക്കാൻ കഴിയാതെയാണു രക്ഷപ്പെട്ട് ഓടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കുട്ടിയെ ഇപ്പോൾ സെന്റ് തോമസ് ബാലികാ ഭവനിൽ താൽക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. കുട്ടി നൽകിയ വിവരം അനുസരിച്ചു പൊലീസ് അനുജനെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.













