പാൽഗർ: മഹാരാഷ്ട്രയിലെ പാൽഗറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ഫുട്‌ബോൾ കോച്ചിന്റെ ലൈംഗീകാതിക്രമം. മൂന്ന് വർഷമായി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ അഭിജിത് മെണ്ഡാൾ എന്ന 36 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു, ഇയാൾക്കെതിരേ പോക്‌സോ ആക്ട് കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
വസായിയിലെ ഫുട്‌ബോൾ ട്രെയിനിങ് അക്കാദമിയിൽ വെച്ചായിരുന്നു ഇയാൾ 17 വയസ്സുള്ള പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയത്. വലിയ അവസരങ്ങൾ വാങ്ങിത്തരുമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലാവുന്നത്. പീഡന ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് വർഷമായി നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2023ലായിരുന്നു പെൺകുട്ടി ഈ അക്കാദമിയിൽ ചേർന്നത്.ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു അഭിജിത് മെണ്ഡാൾ. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണികൾ. അതോടെ പെൺകുട്ടി രക്ഷിതാക്കളെ ഈ വിവരം അറിയിക്കുകയും മാണികപുർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.













