കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ അറിയിച്ചു. ഇന്ന് (ജൂൺ 14) ബംഗളുരുവിൽ മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രി സഭായോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഡി.കെ.ശിവകുമാർ പറഞ്ഞത്. കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം,കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. 1994 സെപ്റ്റംബർ 22 ന് കേരള, കർണാടക മുഖ്യമന്ത്രിമാർ (കെ. കരുണാകരനും വീരപ്പ മൊയ്‌ലിയും) സംയുക്തമായി ഈ പാലത്തിന് തറക്കല്ലിട്ടിരുന്നു തുടർന്ന്, 2002 മാർച്ച് 15 ന് ഇന്ത്യാ ഗവൺമെന്റിന്റെ ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദ്ദേശത്തിന് തത്വത്തിൽ അംഗീകാരം നൽകി.കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂർണ്ണമായും പൂർത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ കർണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തിൽ, കർണാടക ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാൻ ഇടപെടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ കർണാടക സർക്കാരിന് നേരത്തെ കത്ത് നൽകിയിരുന്നു.പാലം യാഥാർത്ഥ്യമാകുന്നതോടെ നിരവധി ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകും. ഇത്, രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് കാര്യമായ പ്രയോജനം നൽകുന്നതാണെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. കർണാടകയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ബൈരക്കുപ്പയ്ക്ക് സമീപമുള്ള അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെആശുപത്രികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ , വിമാനത്താവളങ്ങൾ എന്നിവയിലേക്കെത്തിച്ചേരാനും കർണാടകയിലുടനീളവും പ്രത്യേകിച്ച് കുടക് ജില്ലയിലും ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാർഷിക,ബിസിനസ് അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഈ പാലം പൂർത്തിയാക്കുന്നത്തോടെ എളുപ്പമാകുമെന്ന് മന്ത്രി ബഷീർ പറഞ്ഞു . പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദൽ പാതയായി പാലം പ്രവർത്തിക്കും. ഇത് നിലവിൽ എൻഎച്ച് 766 ൽ ബന്ദിപ്പൂർ വനമേഖലയിലൂടെ നടപ്പിലാക്കുന്ന രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയുകയും യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഈ പദ്ധതിയുടെ വലിയ പൊതു ഉപയോഗക്ഷമത കണക്കിലെടുത്ത്, കർണാടക മേഖലയിലെ അപ്രോച്ച് റോഡിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനും പദ്ധതിക്കായി നിരാക്ഷേപ പത്രം നൽകാനും ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു.ഇത് സംബന്ധിച്ചു, പ്രിയങ്ക ഗാന്ധി എം.പി യും നേരത്തെ കേരള, കർണാടക സർക്കാറുകൾക്ക് കത്തെഴുതിയിരുന്നു.













