ലക്നൗ ∙ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ 24 വയസ്സുകാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചാർത്താവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൃഷിയിടത്തിൽ പുല്ലു ശേഖരിക്കാൻ പോയ യുവതിയെ പ്രതികൾ ലഹരിപദാർഥം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. രാവിലെ പുല്ലു ശേഖരിക്കാൻ പോയ യുവതി വൈകിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനപ്രദേശത്തുനിന്ന് യുവതിയെ കണ്ടെത്തിയത്.
ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉമർ എന്നയാൾക്കെതിരെയും ഇയാളുടെ കൂട്ടാളികൾക്കെതിരെയും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികൾ നിലവിൽ ഒളിവിലാണ്. യുവതിയെ നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനായി മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ അറിയിച്ചു.














