ബെംഗളൂരു ∙ വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്ത മുത്തശ്ശിയെ 26 വയസ്സുകാരൻ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ശിവമോഗയിലാണ് ബുധനാഴ്ച വൈകിട്ട് ദാരുണമായ സംഭവമുണ്ടായത്. മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീല (55)യാണ് ചെറുമകൻ കിഷോറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒളിവിൽ പോയ പ്രതിയെ പൊലീസ് വെടിവച്ച് പിടികൂടി.പൊലീസ് നൽകുന്ന വിവരപ്രകാരം കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. എന്നാൽ ഈ നിയമവിരുദ്ധ പ്രവൃത്തിയെ സുശീല ആദ്യം മുതൽക്കേ എതിർത്തിരുന്നു. ലഹരി ഉപയോഗിക്കുമായിരുന്ന കിഷോർ പലപ്പോഴും മുത്തശ്ശിയുമായി വഴക്കിട്ടിരുന്നു. സംഭവ ദിവസവും ഇരുവരും വഴക്കിടുകയും പൊലീസിൽ വിവരം അറിയിക്കുമെന്ന് സുശീല ചെറുമകനെ അറിയിച്ചു. തുടർന്ന് പൊലീസിനെ വിളിക്കാൻ വീടിനു പുറത്തേക്ക് ഇറങ്ങിയ മുത്തശ്ശിയെ കിഷോർ പിന്തുടർന്ന് വധിക്കുകയായിരുന്നു.
പിന്നിൽനിന്നും റോഡിലേക്ക് തള്ളിയിട്ട ശേഷം വലിയ കല്ലെടുത്ത് തലയിൽ ഇടിച്ചാണ് സുശീലയെ കൊലപ്പെടുത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തെ തുടർന്ന് കിഷോർ ഒളിവിൽ പോയി. തുടർന്ന് സ്ഥലം വളഞ്ഞ പൊലീസ് കിഷോറിനെ കണ്ടെത്തി. എന്നാൽ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കിഷോർ ആക്രമിച്ചതിനെ തുടർന്ന് കാലിൽ വെടിവച്ച് കീഴ്പ്പെടുത്തി. നിലവിൽ കിഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.














