തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള നീക്കത്തിനെ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പ് മുടക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥികൾ പ്രതിഷേധമാർച്ച് നടത്തും. ഗവർണർ സർവകലാശാലകളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു.
ആർഎസ്എസ് ആജ്ഞപാലിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കറും താൽകാലിക വൈസ് ചാൻസലർമാരും സർവകലാശാലകളെ തകർക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ വലിയ പ്രക്ഷോഭമാണ് എസ്എഫ്ഐ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള, എംജി, കലിക്കറ്റ്, കണ്ണൂർ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് നടത്തിയ മാർച്ച് ഐതിഹാസിക സമരമായി മാറി. മതനിരപേക്ഷതയും വിദ്യാഭ്യാസമേഖലയും സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്.